തിരുവനന്തപുരം : .രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ആയി ചുമതലയേറ്റതിനുശേഷം പാര്‍ട്ടിയുടെ പ്രതിമാസ ചെലവ് രണ്ടേകാല്‍ കോടിയായതായി വിവരം. മുന്‍ പ്രസിഡന്റുമാരുടെ കാലത്ത് 35 ലക്ഷം രൂപയായിരുന്നു ചെലവ്. പണച്ചെലവ് നാലിരട്ടി കൂടിയെന്ന് കാണിച്ച് ദേശീയ നേതൃത്വത്തിന് പരാതി ലഭിച്ചിരിക്കുകയാണ്. ഓഫീസ് സെക്രട്ടറിയും ട്രഷററും ബിജെപി ദേശീയ നേതൃത്വത്തെ ചെലവിന്റെ വിവരങ്ങൾ അറിയിച്ചു. അനാവശ്യ ധൂര്‍ത്ത് ആണെന്നാണ് പരാതി.
ആരാ പറഞ്ഞതെന്ന മറുപടിയുമായി രാജീവ് ചന്ദ്രശേഖർ
രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷന്‍ ആയതിന് ശേഷം സോഷ്യല്‍ മീഡിയ ടീമിലുള്‍പ്പടെ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഹോട്ടല്‍ റൂമുകള്‍, സോഷ്യല്‍ മീഡിയ എന്നീ ചെലവുകളിലാണ് വര്‍ധനവ്. പഴയ സ്റ്റാഫുകളുടെ ഇരട്ടിശമ്പളത്തില്‍ പുതിയ സ്റ്റാഫുകളെ നിയമിച്ചുവെന്ന പരാതിയും ഉയരുന്നുണ്ട്. കെ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തുനിന്നും ഇറങ്ങുമ്പോള്‍ 35 കോടിയുണ്ടായിരുന്ന നീക്കിയിരുപ്പ് ഇപ്പോള്‍ 17 കോടിയായി കുറഞ്ഞുവെന്നും ആരോപണമുണ്ട്. അതേസമയം ചെലവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആരാ പറഞ്ഞതെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.
