കോഴിക്കോട്: താമരശ്ശേരി-വയനാട് ചുരം വ്യൂ പോയിന്റില്‍ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.വ്യൂ പോയിന്റില്‍ കുടുങ്ങിയ വാഹനങ്ങള്‍ അടിവാരത്തേക്ക് എത്തിക്കുകയും തുടര്‍ന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങള്‍ വ്യൂ പോയിന്റ് ഭാഗത്തേക്കും കയറ്റി വിടും. ഇരുഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങള്‍ കടത്തി വിട്ടതിന് ശേഷം ചുരത്തില്‍ ഗതാഗത നിരോധനം തുടരുമെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ വയനാട് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു.
തടസ്സങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും വ്യാഴാഴ്ച പരിശോധനകള്‍ നടത്തിയ ശേഷം ചുരം റോഡ് പൂര്‍ണ്ണമായും ഗാതാഗതത്തിന് തുറന്നുകൊടുക്കുകയുളളുവെന്നും കളക്ടർ അറിയിച്ചു.
കൂറ്റന്‍ പാറകളും മണ്ണും മരങ്ങളും ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിക്കുകയായിരുന്നു.
ഓഗസ്റ്റ് 26 ചൊവ്വാഴ്ച വൈകീട്ടാണ് ചുരത്തില്‍ വ്യൂപോയിന്റിന് സമീപം കൂറ്റന്‍ പാറക്കല്ലുകളും മണ്ണും മരങ്ങളും ഇടിഞ്ഞുവീണ് ഗതാഗതം സ്തംഭിച്ചത്. വ്യൂ പോയിന്റില്‍ റോഡിന് ഇടതുവശത്തെ പാറക്കെട്ടുകള്‍ നിറഞ്ഞ ഭാഗത്തുനിന്ന് കൂറ്റന്‍ പാറകളും മണ്ണും മരങ്ങളുമെല്ലാം ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിക്കുകയായിരുന്നു.
