വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം

തൊടുപുഴ (ഇടുക്കി): പട്രോളിങ്ങിനിറങ്ങിയ എസ്ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ മുവാറ്റുപുഴ കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ എസ്ഐ ഇ.എം. മുഹമ്മദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലതവണ കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കി. കാലിന് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ജൂൺ 14 ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം.

കാറിനുള്ളില്‍ ഉണ്ടായിരുന്നവരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കാറിലുണ്ടായിരുന്നവര്‍ തയ്യാറായില്ല.

എസ്ഐ മുഹമ്മദും സംഘവും വഴിയാഞ്ചിറ ഭാഗത്തുവെച്ച് കറുത്ത സാന്‍ട്രോ കാറിലെത്തിയ രണ്ടുപേര്‍ വാഹനം നിര്‍ത്തി എന്തോ കൈമാറ്റം ചെയ്യുന്നത് കണ്ടു. തുടര്‍ന്ന് പട്രോളിങ് വാഹനം നിര്‍ത്തി മുഹമ്മദ് ഇവരുടെ അടുത്തേക്ക് ചെന്നു. അതിനിടെ കാര്‍ എടുത്തു പോകാന്‍ അവര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കാറിനുള്ളില്‍ ഉണ്ടായിരുന്നവരോട് പുറത്തേക്ക് ഇറങ്ങാന്‍ മുഹമ്മദ് ആവശ്യപ്പെട്ടു. എന്നാല്‍ കാറിലുണ്ടായിരുന്നവര്‍ ഇതിന് തയ്യാറായില്ല.

മുന്നോട്ട് പോയ വാഹനം വീണ്ടും പിന്നോട്ടെടുത്ത് മുഹമ്മദിന്റെ ദേഹത്തുകൂടി കയറ്റി.

തുടർന്ന് മുഹമ്മദ് വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ കാര്‍ മുമ്പോട്ട് എടുക്കാന്‍ ശ്രമിക്കുകയും കാറിന്റെ മുന്‍ ചക്രം മുഹമ്മദിന്റെ കാലില്‍ കയറുകയും ചെയതു. അതോടെ റോഡിലേക്ക് വീണ മുഹമ്മതിന്റെ വലതുകാലിലൂടെ തുടവരെ ഇവര്‍ കാര്‍ഓടിച്ചുകയറ്റി. മുന്നോട്ട് പോയ വാഹനം വീണ്ടും പിന്നോട്ടെടുത്ത് മുഹമ്മദിന്റെ ദേഹത്തുകൂടി കയറ്റി. ഈ സമയത്ത്, മുഹമ്മദിന്റെ കൂടെയുണ്ടായിരുന്ന പോലീസുകാരന്‍ ഓടിയെത്തി കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവിങ് സീറ്റിലിരുന്നയാള്‍ വാഹനവുമായി കടന്നുകളഞ്ഞു. .ഇതിനിടയില്‍ കാറിലുണ്ടായിരുന്ന മറ്റൊരാള്‍ വാഹനത്തില്‍നിന്ന് പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു.

പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

മുഹമ്മദിന്റെ വലതുകാലില്‍ രണ്ട് ഒടിവുകളുണ്ട്. കഴുത്തിന് സമീപത്തുകൂടി വാഹനത്തിന്റെ ടയര്‍ കയറി ഇറങ്ങിയതിന്റെ പാടുണ്ട്. ഇടത് കൈയ്ക്കും മുറിവുകളുണ്ട്.പ്രതികളിലൊരാളുടെ ചിത്രം നാട്ടുകാര്‍ പകര്‍ത്തിയതായി സൂചനയുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. വധശ്രമത്തിനും ജോലി തടസപ്പെടുത്തിയതിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →