കോതമംഗലം: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ചായക്കട ഉടമയെയും കുടുംബത്തെയും സമീപവാസി ജീപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ചു. കോതമംഗലം മാമലക്കണ്ടം സ്വദേശി വിനോദിന്റെ ചായക്കടയിലാണ് സംഭവം. അയല്‍വാസിയായ രതീഷ് ചായക്കടയിലേക്ക് മനഃപൂര്‍വം ജീപ്പ് ഓടിച്ച് കയറ്റുകയായിരുന്നു. ജൂൺ 8 ഞായറാഴ്ച വൈകീട്ട് നാലേമുക്കാലോടെയാണ് സംഭവം. പലതവണ ചായക്കട ലക്ഷ്യമാക്കി ജീപ്പ് ഓടിച്ച് കയറ്റുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
ജീപ്പ് റിവേഴ്സെടുത്ത് വന്ന് വീണ്ടും കടവരാന്തയിലേക്ക് കയറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. .
ഇടിപ്പിച്ച് കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ അതിവേഗത്തിലാണ് വിനോദിന്റെ ചായക്കടയുടെ മുന്‍വശത്തേക്ക് ജീപ്പ് ഓടിച്ചുകയറ്റിയത്. കടയ്ക്ക് മുന്നിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. തുടര്‍ന്ന് കൂടിനിന്നവര്‍ ജീപ്പിനുനേരെ കൈയില്‍ കിട്ടിയവയെടുത്ത് എറിയുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നാലെ ജീപ്പ് റിവേഴ്സെടുത്ത് വന്ന് വീണ്ടും കടവരാന്തയിലേക്ക് കയറ്റുകയായിരുന്നു.
വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ്
ഇതോടെ വധശ്രമമെന്ന പരാതി ഉന്നയിച്ച് വിനോദും കുടുംബവും രംഗത്തെത്തി. രണ്ട് കുടുംബങ്ങളും തമ്മിലുള്ള തര്‍ക്കമാണ് ജീപ്പോടിച്ച് കയറ്റുന്നതിലേക്ക് നയിച്ചത്. വാഹനമോടിച്ചിരുന്ന രതീഷ് മദ്യപിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. ഇയാളെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
