തിരുവനന്തപുരം | സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുമായി ഇനി ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി. സമരത്തോട് അസഹിഷ്ണുതയില്ല. മുമ്പ് ഇടപെട്ടിട്ട് ഫലമുണ്ടായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വേതന വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം നൂറ് ദിവസം പിന്നിട്ടു. സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഓണറേറിയം എഴായിരം രൂപയില്‍നിന്ന് 21000 ആയി ഉയര്‍ത്തുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫെബ്രുവരി പത്തിന് ആശാ വര്‍ക്കര്‍മാർ സമരം ആരംഭിച്ചത്.
സമരത്തിന് കേരള മനസാക്ഷിയുടെ പിന്തുണയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്
ആശമാരുടെ ധര്‍മസമരത്തിന് കേരള മനസാക്ഷിയുടെ പിന്തുണയുണ്ടെന്നും സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരത ജനം സഹിക്കില്ലെന്നും സമര പന്തലില്‍ എത്തിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ആവശ്യങ്ങള്‍ പഠിക്കാന്‍ സമിതിയെ വച്ചെങ്കിലും നൂറ് രൂപയെങ്കിലും കൂട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിപലപാടിലാണ് സമരക്കാര്‍ .
