ഇസ്ലാമാബാദ്: പാക് അധീന കാശ്മീരിലെ മദ്രസകള്‍ അടച്ച് പാകിസ്താന്‍. പാക് മതകാര്യ വകുപ്പിന്റേതാണ് നീക്കം. പത്ത് ദിവസത്തേക്കാണ് അടച്ചിടുന്നത്. കൂടാതെ ഇന്ത്യന്‍ ഗാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി പാകിസ്താന്‍ ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ ഉത്തരവിറക്കി.രാജ്യത്തെ എല്ലാ എഫ്.എം സ്റ്റേഷനുകളും ഇത് കര്‍ശനമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും ഉത്തരവില്‍ പറയുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്താലാണ് മദ്രസകള്‍ അടച്ചതെന്നാണ് വിവരം.
ഇന്ത്യ-പാകിസ്താൻ വിഷയത്തില്‍ അമേരിക്ക ഇടപെടണമെന്ന് യു.എസിലെ പാകിസ്താന്‍ അംബാസിഡര്‍
അതിനിടെ, ഇന്ത്യ-പാകിസ്താൻ വിഷയത്തില്‍ അമേരിക്ക ഇടപെടണമെന്ന് യു.എസിലെ പാകിസ്താന്‍ അംബാസിഡര്‍ റിസ്വാന്‍ സയീദ് ഷെയ്ഖ് ആവശ്യപ്പെട്ടു. അതിനായി പ്രസിഡന്റ്ഡൊണാള്‍ഡ് ട്രംപ് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.
ഒട്ടേറെ പാക് പൗരന്മാർ അട്ടാരി-വാഗാ അതിര്‍ത്തിയില്‍ കുടുങ്ങികിടക്കുന്നു..
അതേസമയം, ഇന്ത്യയില്‍നിന്ന് മടങ്ങിയെത്തുന്ന സ്വന്തം പൗരന്മാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാതെ പാകിസ്താന്‍ മുഖം തിരിക്കുകയാണ്. പാക് പൗരന്മാര്‍ക്ക് രാജ്യംവിടാനുള്ള സമയപരിധി ഇന്ത്യ നീട്ടിനല്‍കിയെങ്കിലും പാകിസ്താന്‍ വാഗാ അതിര്‍ത്തി അടച്ചെന്നും സ്വന്തം പൗരന്മാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയില്‍നിന്ന് മടങ്ങുന്ന ഒട്ടേറെ പാക് പൗരന്മാർ അട്ടാരി-വാഗാ അതിര്‍ത്തിയില്‍ കുടുങ്ങികിടക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാക് പൗരന്മാര്‍ ഇന്ത്യ വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനുപിന്നാലെ ആറുദിവസത്തിനുള്ളില്‍ 786പാകിസ്താന്‍ പൗരന്മാര്‍ അട്ടാരി-വാഗാ അതിര്‍ത്തി വഴി ഇന്ത്യയില്‍നിന്ന് മടങ്ങിയതായാണ് റിപ്പോര്‍ട്ട്. പാക് നയതന്ത്ര ഉദ്യോഗസ്ഥരായ 55 പേരും ഇതില്‍ ഉള്‍പ്പെടും. ഇതേസമയം, പാകിസ്താനില്‍നിന്ന് വാഗാ അതിര്‍ത്തിയിലൂടെ 1465 ഇന്ത്യക്കാരും തിരിച്ചെത്തി..
നേരത്തേ, ഏപ്രില്‍ 30-ന് അട്ടാരി അതിര്‍ത്തി അടയ്ക്കുമെന്നും ഇതിനകം പാക് പൗരന്മാര്‍ രാജ്യം വിടണമെന്നുമായിരുന്നു ഇന്ത്യ അറിയിച്ചിരുന്നത്. എന്നാല്‍, വ്യാഴാഴ്ച സമയപരിധി ഇന്ത്യ നീട്ടിനല്‍കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പാകിസ്താന്‍ പൗരന്മാര്‍ക്ക് അട്ടാരി അതിര്‍ത്തിവഴി മടങ്ങാമെന്നാണ് കേന്ദ്രം . പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നത്. അതേസമയം, പാകിസ്താന്‍ വാഗാ അതിര്‍ത്തി അടച്ചിട്ടതിനാല്‍ വ്യാഴാഴ്ച ഇരുരാജ്യങ്ങളില്‍നിന്നും ആര്‍ക്കും മറുഭാഗത്തേക്ക് കടക്കാനായില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
