കല്ലടിക്കോട് ; വാളയാർ മുതല്‍ പാലക്കയം തരുപ്പപ്പതി വരെ നീണ്ടുകിടക്കുന്ന കല്ലടിക്കോടൻ പ്രദേശത്ത് കാട്ടാനകള്‍ തമ്പടിക്കുന്നത് പതിവാണ്. നാട്ടുകാർ ഈ വിവരം വനംവകുപ്പിനേയും ദ്രുത കർമസേനയേയും ജനപ്രതിനിധികളേയും അപ്പപ്പോള്‍തന്നെ അറിയിക്കുന്നുമുണ്ടായിരുന്നു.എന്നിട്ടും കഴിഞ്ഞ ആഴ്ച കയറംകോട് അത്താണി പറമ്പിൽ അലൻ (24)എന്ന യുവാവിന്റെ ജീവൻ എടുത്തത് വനംവകുപ്പ് അധികാരികളുടെ അനാസ്ഥയെന്ന് പരാതിയുണ്ട്.
വൈദ്യുതി വേലി നിർമിച്ചപ്പോള്‍ ഈ ഭാഗത്ത് ഒരു ലൈൻ കൂടി വലിക്കാൻ വനം വകുപ്പ് തയാറായില്ല.
നാട്ടുകാരുടെ ഏറെനാളത്തെ പരാതികള്‍ക്കൊടുവില്‍ ഈ വനമേഖലയില്‍ വൈദ്യുതിവേലി നിർമിക്കാൻ തീരുമാനിക്കുകയും നിർമാണ പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. വൈദ്യുതി വേലി നിർമിച്ചപ്പോള്‍ ഈ ഭാഗത്ത് ഒരു ലൈൻ കൂടി വലിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തായ്യാറായിരുന്നെങ്കില്‍ അലൻ മരിക്കുകയും അമ്മയ്ക്ക് ഗുരുതരപരിക്കേല്‍ക്കുകയും ഇല്ലായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.
വേലി നിർമിച്ച് പോകുന്നതല്ലാതെ അറ്റകുറ്റപ്പണികള്‍ നടത്താൻ അധികാരികള്‍ തയ്യാറാകുന്നില്ല
മരിച്ച അലന്‍റെ വീടിനു സമീപം വനത്തിനോട് ചേർന്നൂള്ള സ്ഥലത്ത് വൈദ്യുതി വേലി വലിച്ച് കെട്ടിയെങ്കിലും വെള്ളം ഒഴുകി ചാലായ ഭാഗത്ത് 15 അടിയോളം ഉയരത്തിലാണ് വൈദ്യുതിവേലിയുടെ കമ്പി പോയിരിക്കുന്നത്.ആനകള്‍ക്ക് ഈ ചാലിലൂടെ കമ്പിയില്‍ തട്ടാതെ കൃഷിയിടത്തിലേയ്ക്കും സമീപത്തെ വീടുകളിലേയ്ക്കും എത്താൻ കഴിയുമായിരുന്നു. വനം വകുപ്പ് നിർമിച്ച വൈദ്യുതി വേലികള്‍ പലഭാഗത്തും പൊട്ടിക്കിടക്കുകയാണ്. മരങ്ങള്‍ വീണ് വൈദ്യുതി വിഛേദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വേലി നിർമിച്ച് പോകുന്നതല്ലാതെ അറ്റകുറ്റപ്പണികള്‍ നടത്താൻ അധികാരികള്‍ തയ്യാറാകുന്നില്ലെന്ന പരാതിയും ഉണ്ട്.
വനാതിർത്തിയില്‍ ട്രഞ്ചെടുക്കാനുളള നടപടികൾ സ്വീകരിക്കണം.
10 അടി താഴ്ചയില്‍ വനാതിർത്തിയില്‍ ട്രഞ്ചെടുക്കുകയും ഉള്‍വശം കോണ്‍ക്രീറ്റ് ചെയ്ത് മിനുസപ്പെടുത്തുകയും മുകള്‍ഭാഗത്ത് റെയില്‍പാളം സ്ഥാപിക്കുകയും അതിനുമുകളിലായി ഹാംഗിംഗ് വൈദ്യുതിവേലി നിർമിക്കുകയും ചെയ്താല്‍മാത്രമേ കാട്ടാനകളും വന്യമൃഗങ്ങളും കൃഷിയിടത്തിലേക്ക് കടക്കാതിരിക്കൂ. അതിനുള്ള നടപടികളാണ് വനം വകുപ്പും സർക്കാരും സ്വീകരിക്കേണ്ടത്
.
