മധുര: മൂന്നാംതവണയും അധികാരത്തില്‍ വന്ന മോദി സർക്കാർ ആർഎസ്‌എസിന്‍റെ ഹിന്ദുത്വ അജണ്ട മുന്നോട്ടു കൊണ്ടുപോകുകയും തീവ്രമായ നവ ഉദാരനയങ്ങള്‍ നടപ്പാക്കുകയും അമിതാധികാരം പ്രയോഗിക്കുകയും ചെയ്യുകയാണെന്ന് പിബി അംഗവും കോ-ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട്. സിപിഎമ്മിന്‍റെ ഇരുപത്തിനാലാം പാർട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്. ഹിന്ദുത്വശക്തികള്‍ ആശയപരമായിക്കൂടി രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ നവ ഫാസിസ്റ്റ് പ്രവണതകളും പ്രകടിപ്പിക്കുന്നു. ഹിന്ദുത്വ സംഘടനകള്‍ അഴിച്ചുവിടുന്ന വർഗീയകലാപങ്ങള്‍ക്ക് ന്യൂനപക്ഷങ്ങള്‍ വിധേയരാവുകയാണ്.
ആർഎസ്‌എസ്-ബിജെപി ദ്വന്ദ്വത്തിനും ഹിന്ദുത്വശക്തികള്‍ക്കും എതിരായി ബഹുമുഖ പോരാട്ടം .
പാർട്ടിയുടെ പ്രവർത്തനങ്ങള്‍ക്ക് ശരിയായ ദിശ നല്‍കുകയാണ് പാർട്ടി കോണ്‍ഗ്രസിന്‍റെ പ്രധാന ലക്ഷ്യം. അതിന് ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഭരിക്കുന്ന പാർട്ടിയെക്കുറിച്ചും ആഴത്തില്‍ മനസിലാക്കേണ്ടത് ആവശ്യമാണ്. ആർഎസ്‌എസ്-ബിജെപി ദ്വന്ദ്വത്തിനും ഹിന്ദുത്വശക്തികള്‍ക്കും എതിരായി ബഹുമുഖ പോരാട്ടം നടത്താൻ ആവശ്യമായ രാഷ്ട്രീയ അടവുനയം പാർട്ടി കോണ്‍ഗ്രസ് കൈക്കൊള്ളണം.
ജനങ്ങളുടെ ജീവനോപാധികള്‍ സംരക്ഷിക്കാനും നവ ഉദാരനയങ്ങളുടെ കടന്നാക്രമണത്തിനും എതിരായി സിപിഎമ്മും ഇതര ഇടതുപക്ഷ പാർട്ടികളും ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടത്തിവരുന്നുണ്ട്. ഇത്തരം പോരാട്ടങ്ങളില്‍ അണിനിരക്കുന്ന ബഹുജനങ്ങളെ രാഷ്‌ട്രീയവത്കരിക്കണം.
ഹിന്ദുത്വ വർഗീയതയ്ക്കെതിരേ അതിശക്തമായ പ്രചാരണം നടത്തണം
ഇവരില്‍ ഹിന്ദുത്വ വർഗീയതയ്ക്കെതിരേ അതിശക്തമായ പ്രചാരണം നടത്തണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഹിന്ദുത്വശക്തികള്‍ രാഷ്ട്രീയമായി ആധിപത്യം സ്ഥാപിക്കുന്നത് ഇലക്‌ടറല്‍ രീതിയിലൂടെ മാത്രമല്ല. അവർ ആശയപരമായും സാമൂഹികമായും ആധിപത്യം സ്ഥാപിക്കുന്നുണ്ട്. കോർപറേറ്റുകളെയും സാമുദായികമായ അതിക്രമങ്ങളെയും ഇടതുശക്തികള്‍ ഒരുമിച്ച് എതിർക്കേണ്ടതുണ്ട്. കേന്ദ്രസർക്കാരിന്‍റെ ജനവിരുദ്ധനയങ്ങള്‍ എതിർക്കുന്നതില്‍ കേരളത്തിലെ സർക്കാർ മുൻപന്തിയിലുണ്ട്. കാരാട്ട് പറഞ്ഞു