വിഴിഞ്ഞം: പട്ടം ട്രാഫിക് (സൗത്ത്)സ്റ്റേഷനിലെ എസ്.ഐ പ്രദീപിനെ സസ്പെൻഡ് ചെയ്തു. ഒരു സന്നദ്ധ സംഘടനയുടെ കളക്ഷൻ ഏജന്റില്‍ നിന്നും പണം തട്ടിയ കേസിലാണ് എസ്.ഐയെ സസ്പെൻഡ് ചെയ്തത്. വെങ്ങാനൂർ കേന്ദ്രീകരിച്ച് നടക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ കളക്ഷൻ ഏജന്റായ കർണാടക സ്വദേശി വിജയ് വിഴിഞ്ഞം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മിഷണർ എസ്.ഐയെസസ്പെൻഡ് ചെയ്തത്.
എസ്.ഐയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
. രണ്ട് ദിവസം മുൻപ് കളക്ഷൻ കഴിഞ്ഞ് മുക്കോല ജംഗ്ഷന് സമീപമെത്തിയപ്പോള്‍ ബൈക്കിലെത്തിയ എസ്.ഐയും സുഹൃത്തായ ഷൈജുവും ചേർന്ന് തടഞ്ഞുനിറുത്തി കൈയിലുണ്ടായിരുന്ന ബാഗും 3150 രൂപയും തിരിച്ചറിയല്‍ കാർഡും പിടിച്ചു വാങ്ങിയതായാണ് വിഴിഞ്ഞം പൊലീസില്‍ നല്‍കിയ പരാതിയിലുള്ളത്.
വിഴിഞ്ഞം സ്റ്റേഷനിലെ എസ്.ഐ ആണെന്നും സ്റ്റേഷനിലെത്തിയാല്‍ പണം തിരികെ നല്‍കാമെന്നും പറഞ്ഞതായി പരാതിയിലുണ്ട്. ഇതനുസരിച്ച് സ്റ്റേഷനിലെത്തിയപ്പോള്‍ എസ്.ഐക്ക് വിഴിഞ്ഞം സ്റ്റേഷനുമായി ബന്ധമില്ലെന്ന് മനസിലായതോടെ പരാതി നല്‍കി. പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പട്ടം ട്രാഫിക്ക് സ്റ്റേഷനിലെ എസ്.ഐ ആണെന്ന് മനസിലായത്. എസ്.ഐയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
