ഇടുക്കി|തൊടുപുഴയില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. തൊടുപുഴ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ പ്രദീപ് ജോസ് ആണ് പിടിയിലായത്.. ഒരു ചെക്ക് കേസില്‍ അറസ്റ്റ് ഒഴിവാക്കാനായി 10,000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ വിജിലന്‍സ് പിടികൂടുകയായിരുന്നു.
അറസ്റ്റ് ഒഴിവാക്കാന്‍ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
തൊടുപുഴ സ്വദേശിയായ ഒരു സ്ത്രീയുടെ പേരില്‍ ചെക്ക് കേസ് ഉണ്ടായിരുന്നു. ആ സ്ത്രീ സംസ്ഥാനത്തിന് പുറത്താണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് വിദേശത്താണ്. ഈ കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഇടപെടലിലൂടെ എ.എസ്.ഐ പ്രദീപ് ജോസ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.ഭര്‍ത്താവ് ഇതുസംബന്ധിച്ച് വിജിലന്‍സിനെ വിവരം അറിയിച്ചു. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം കൈക്കൂലി എങ്ങനെ നല്‍കണമെന്ന് ഫോണിലൂടെ സംസാരിച്ചു. പണം പ്രദീപ് ജോസിന്റെ സഹായിയായ ഓട്ടോ ഡ്രൈവര്‍ റഷീദിന്റെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് അയയ്ക്കാനാണ് ആവശ്യപ്പെട്ടത്.
യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് പണം അയച്ചതിനെ തുടര്‍ന്നാണ് വിജിലന്‍സ് പ്രദീപ് ജോസിനെ പിടികൂടിയത്. വണ്ടിപ്പെരിയാര്‍ സ്വദേശി റഷീദും അറസ്റ്റിലായി. ഇന്ന് (മാർച്ച് 18) പ്രദീപ് ജോസിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും