ലൈംഗിക പീഡനക്കേസുകളില്‍ പരാതികള്‍ കണ്ണടച്ച് വിശ്വസിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി : ലൈംഗിക പീഡന കേസുകളില്‍ സ്ത്രീകളുടെ പരാതി കണ്ണടച്ചു വിശ്വസിക്കരുതെന്നും പ്രതിയുടെ ഭാഗം കൂടി കേള്‍ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വ്യാജമാണെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ച വ്യക്തിക്ക് എതിരെ കര്‍ശന നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. നിരപരാധികള്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്ന പ്രവണത നിലവിലുണ്ടെന്നുമാണ് കോടതി നിരീക്ഷിച്ചു

പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കേസിലെ കോടതിയുടെ നിരീക്ഷണങ്ങള്‍

ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞുകൃഷ്ണന്റെ സുപ്രധാന ഉത്തരവ്. മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ മാനേജരായ ഹര്‍ജിക്കാരനെ ജോലിയില്‍ വീഴ്ച വരുത്തിയതിനാല്‍ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഹര്‍ജിക്കാരി ജനുവരി 14-ന് ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണമുണ്ടായില്ലെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു. പിന്നീട് ഫെബ്രുവരി 7-ന് യുവതി നല്‍കിയ പരാതിയില്‍ ഹര്‍ജിക്കാരന്‍ ലൈംഗിക ഉദ്ദേശ്യത്തോടെ തന്റെ കൈയില്‍ കയറി പിടിച്ചെന്നാരോപിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു

ഹര്‍ജിക്കാരന്‍ യുവതി ഭീഷണിപ്പെടുത്തിയതായി തെളിയിക്കുന്ന ഓഡിയോ ക്ലിപ്പ് ഹാജരാക്കിയതിനെ തുടര്‍ന്ന് കേസ് പരിഗണിച്ച ഹൈക്കോടതി, ഹര്‍ജിക്കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഈ ഉത്തരവിനിടെയാണ് സുപ്രധാനമായ പരാമര്‍ശം ..

പോലീസ് ഉദ്യോഗസ്ഥര്‍ ഭയപ്പെടേണ്ടതില്ലെന്നും പൂര്‍ണ്ണമായ നിയമ സംരക്ഷണം ലഭ്യമാകുമെന്നും കോടതി

കേസുകള്‍ സത്യസന്ധമായി കൈകാര്യം ചെയ്താല്‍ തൊഴില്‍പരമായ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഭയപ്പെടേണ്ടതില്ലെന്നും പൂര്‍ണ്ണമായ നിയമ സംരക്ഷണം ലഭ്യമാകുമെന്നും കോടതി വ്യക്തമാക്കി. നിരപരാധികളായ ആളുകള്‍ക്കെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രവണത ഇന്ന് നിലനില്‍ക്കുന്നുവെന്നും അത്തരമൊരു ആരോപണത്തിന്റെ പേരില്‍ നഷ്ടപ്പെട്ട മാനം പണം നല്‍കിയാല്‍ പോലും വീണ്ടെടുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

പോലീസ് സ്റ്റേഷനുകള്‍ ജനസൗഹൃദമാകണം

‘പാവപ്പെട്ടവരുടെ ഹൈക്കോടതിയും സുപ്രീംകോടതിയും പൊലീസ് സ്റ്റേഷനുമാണ്’ എന്ന സിനിമാ സംഭാഷണവും കോടതി പരാമര്‍ശിച്ചു. ചില കേസുകള്‍ പോലീസ് സ്റ്റേഷനില്‍ തന്നെ തീര്‍പ്പ് കല്‍പ്പിക്കാവുന്നതാണെന്നും അതിനാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് പോലീസ് സാമാന്യ ബുദ്ധി പ്രയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേരളത്തിലെ ചില പോലീസ് സ്റ്റേഷനുകള്‍ ജനമൈത്രി പോലീസ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇവ ജനസൗഹൃദമായി മാറണമെന്നും കോടതി ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്കു പോലും വിനോദത്തിനുള്ള സൗകര്യങ്ങളുള്ള പോലീസ് സ്റ്റേഷനുകളാണ് കേരളത്തില്‍ നിലവിലുള്ളതെന്നും, പോലീസ് സ്റ്റേഷനുകള്‍ സാധാരണക്കാര്‍ക്ക് ഏത് സമയം വേണമെങ്കിലും കയറി വരാനും പരാതികള്‍ ബോധിപ്പിക്കാനുമുള്ള ഇടമായിരിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →