പാലക്കാട് : ചൂട് ക്രമാതീതമായി വർദ്ധിച്ചതോടെ കേരളത്തിൽ മുണ്ടിനീർ (മംമ്സ്) ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുകയാണ്. പൊതുവെ കുട്ടികളെയും കൗമാരപ്രായക്കാരെയും ബാധിക്കുന്ന ഈ രോഗം വളരെ പെട്ടെന്ന് പകരുന്നതാണ്. രോഗമുള്ളവർ തുമ്മുകയോ ചുമയ്ക്കുകയോ സംസാരിക്കുകയോ മൂക്ക് ചീറ്റുകയോ ചെയ്‌താൽ സ്രവങ്ങൾ മുഖാന്തിരം മറ്റ് ആളുകളിലേക്ക് പടരാം.
പ്രതിദിനം ശരാശരി 180-200 പേർ രോഗബാധിതരാകുന്നു.
കേരളത്തിൽ ജനുവരി 1 മുതൽ ഫെബ്രുവരി 14 വരെയുള്ള കണക്കുകൾ പ്രകാരം 9,763 പേര്‍ക്ക് മുണ്ടിനീർ സ്ഥിരീകരിച്ചു. ഫെബ്രുവരി മാസത്തിൽ ഇതുവരെ 2,712 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024ൽ സംസ്ഥാനത്താകെ 74,907 പേരാണ് ഈ രോഗബാധയോടെ ചികിത്സ തേടിയത്. പ്രതിദിനം ശരാശരി 180-200 പേർ രോഗബാധിതരാകുന്നു.
രോഗലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും
മുണ്ടിനീറിന്റെ പ്രധാന ലക്ഷണം താടിയിലെ നീരാകുകയാണ്. ഉമിനീർ ഗ്രന്ഥികൾ വീർക്കുന്നതിനൊപ്പം പനി, തലവേദന, പേശിവേദന, ക്ഷീണം, ഭക്ഷണത്താൽ വിരക്തി, മുഖ വേദന, താടിയെല്ലിന് വേദന എന്നിവയും അനുഭവപ്പെടാം.ഈ രോഗത്തിന് പ്രത്യേക ചികിത്സയില്ല, എന്നാൽ എം.എം.ആർ വാക്സിൻ സ്വീകരിച്ചതിലൂടെ രോഗം പ്രതിരോധിക്കാം. സർക്കാർ ആശുപത്രികളിൽ ഇത് സൗജന്യമായി ലഭ്യമല്ല. രോഗവ്യാപനം തടയാൻ ശുചിത്വം പാലിക്കേണ്ടതും മാസ്‌ക് ധരിക്കേണ്ടതും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ടു.
:
