തച്ചൻകോട്: കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. വി.എച്ച്.എസ്.എസിലെ ഒന്നാം വർഷ വി.എച്ച്.എസ്.ഇ വിദ്യാർത്ഥി എബ്രഹാം ബെൻസൻ (16) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അർദ്ധരാത്രിയോടെ വീട്ടിൽ നിന്നുപോയ ബെൻസനെ ഫെബ്രുവരി 14 വെള്ളിയാഴ്ച പുലർച്ചെ സ്കൂളിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മോഡൽ പരീക്ഷ എഴുതാൻ കഴിയില്ലെന്ന നിരാശയാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് കുടുംബം ആരോപിച്ചു.
ക്ലർക്കിന്റെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റമാണ് മകന്റെ മരണത്തിന് കാരണമെന്ന് അമ്മ.
വ്യാഴാഴ്ച സ്കൂളിൽ പ്രോജക്ടിൽ സീൽ പതിച്ചുനൽകാത്തതിനെ തുടർന്ന് ഉണ്ടായ തർക്കമാണ് ആത്മഹത്യയിലേക്കെത്തിച്ചതെന്നാണു പ്രാഥമിക നിഗമനം. വെള്ളിയാഴ്ച ആരംഭിച്ച മോഡൽ പരീക്ഷയ്ക്കായി റെക്കോർഡ് ബുക്ക് പൂർത്തിയാക്കി പ്രിൻസിപ്പലിന്റെ ഒപ്പും സീലും വേണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്ലർക്കിന്റെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം മകന്റെ മരണത്തിന് കാരണമെന്നു അമ്മയും ബന്ധുക്കളും പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
സംസ്കാര ചടങ്ങുകളും അന്ത്യാഞ്ജലികളും
വെള്ളിയാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം, നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഫെബ്രുവരി 15 ശനിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെ തച്ചൻകോട്ടെ വീട്ടിലെത്തിച്ചു. വിദേശത്തായിരുന്ന സഹോദരി സാൻടി എബ്രഹാമും, ബാംഗ്ലൂരിലായിരുന്ന പിതാവ് പാസ്റ്റർ ബെന്നി ജോർജും 15ന് രാവിലെയെത്തിയിരുന്നു.സഹപാഠികളും അദ്ധ്യാപകരും നാട്ടുകാരും ബന്ധുക്കളും ജനപ്രതിനിധികളും അന്ത്യാഞ്ജലി അർപ്പിച്ചു. ബെൻസന്റെ മൃതദേഹം സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കാൻ ബന്ധുക്കൾ വിസമ്മതിച്ചു. വൈകിട്ട് നാലോടെ മൃതദേഹം സംസ്കരിച്ചു.
