തിരുവനന്തപുരം : കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായിരുന്ന എം.എസ്. ഷിബുവിന്‍റെ തെറ്റായ നടപടിയിലൂടെ, കേരള പോലീസിന്‍റെ യശസിന് .കളങ്കമുണ്ടാക്കിയ സംഭവത്തിൽ സബ് ഇന്‍സ്‌പെക്ടര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സര്‍ക്കാര്‍ തള്ളി.പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരുടെ സംസ്ഥാനതല സീനിയോറിറ്റി ലിസ്റ്റിലെ അവസാന സ്ഥാനത്തേക്കു തരംതാഴ്ത്തിയ നടപടി പുനഃപരിശോധിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങളിലൊന്ന്. ദുരഭിമാന കൊലപാതക പട്ടികയില്‍ കേരളം ഉള്‍പ്പെടാൻ ബോധപൂര്‍വം ഇടയാക്കി, കൃത്യവിലോപം നടത്തി തുടങ്ങിയവയാണ് ഹര്‍ജി തള്ളാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കെവിന്‍റെ പിതാവ് നല്‍കിയ പരാതിയില്‍ തിരിച്ചെടുക്കാനുള്ള നടപടി മരവിപ്പിച്ചു.
.2018 മേയ് 28ന് പുലര്‍ച്ചെ കോട്ടയം നട്ടാശേരി സ്വദേശി കെവിന്‍ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട എം.എസ്. ഷിബുവിനെ സര്‍വീസില്‍നിന്നു പിരിച്ചുവിടാനാണ് സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ഇതു റദ്ദാക്കി സര്‍വീസില്‍ തിരിച്ചെടുത്തു. ഇതിനെതിരേ കെവിന്‍റെ പിതാവ് നല്‍കിയ പരാതിയില്‍ തിരിച്ചെടുക്കാനുള്ള നടപടി മരവിപ്പിച്ചു. ഇതിനിടെ എം.എസ്. ഷിബു നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ക്രമസമാധാന പാലന ചുമതലയില്‍ നിന്നൊഴിവാക്കി അദേഹത്തെ 2020 ജനുവരിയില്‍ സര്‍വീസില്‍ തിരിച്ചെടുക്കുകയും സീനിയോറിറ്റി ലിസ്റ്റില്‍ അവസാനത്തെ സ്ഥാനത്തേക്കു തരംതാഴ്ത്തുകയുമായിരുന്നു.
ഏറ്റുമാനൂര്‍ സ്വദേശി ഷാനുവും സംഘവുമാണു തട്ടിക്കൊണ്ടുപോയത്.
മേയ് 27ന് കെവിനെ മാന്നാത്തുനിന്ന് ഏറ്റുമാനൂര്‍ സ്വദേശി ഷാനുവും സംഘവുമാണു തട്ടിക്കൊണ്ടുപോയത്. ഷാനുവിന്‍റെ സഹോദരി നീനുവിനെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതിന്‍റെ തൊട്ടടുത്ത ദിവസമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. കെവിനുമായുള്ള നീനുവിന്‍റെ ബന്ധത്തോട് പിതാവിനും സഹോദരനും കടുത്ത എതിര്‍പ്പായിരുന്നു. ഈ പകയാണ് കെവിന്‍റെ കൊലപാതകത്തില്‍ കലാശിച്ചത്.
