ഡല്‍ഹി: റോഡപകടത്തില്‍പ്പെട്ടവരെ അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കുന്നവർക്കുള്ള പാരിതോഷികം 25,000 രൂപയായി ഉയർത്തുന്നത് കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിലാണെന്നു ഗതാഗത മന്ത്രി നിധിൻ ഗഡ്കരി.റോഡ് സുരക്ഷയെക്കുറിച്ച് നടൻ അനുപം ഖേറുമായി നടത്തിയ ടെലിവിഷൻ സംഭാഷണത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. റോഡപകടത്തില്‍പ്പെട്ടവരെ ആശുപത്രയില്‍ എത്തിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം നല്‍കുന്ന പദ്ധതി 2021 മുതലാണ് കേന്ദ്ര സർക്കാർ ആവിഷ്കരിച്ചത്. എന്നാല്‍ ഈ തുക മതിയാകില്ലെന്നും പാരിതോഷികം വർധിപ്പിക്കാനുള്ള നിർദേശം മന്ത്രാലയത്തിനു കൈമാറിയതായും ഗഡ്കരി വ്യക്തമാക്കി.
അടിയന്തര വൈദ്യസഹായം കിട്ടാതെ നിരവധി ജീവനുകള്‍ റോഡില്‍ പൊലിയുന്നു
മിക്ക കേസുകളിലും അപകടം സംഭവിച്ച് ആദ്യ ഒരു മണിക്കൂറില്‍ അപകടത്തില്‍പ്പെട്ട ആളെ ആശുപത്രിയില്‍ എത്തിച്ചാല്‍ ജീവൻ രക്ഷിക്കാമെന്ന കണ്ടെത്തലാണു പാരിതോഷികം വർധിപ്പിക്കുന്നതിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര വൈദ്യസഹായം കിട്ടാതെ നിരവധി ജീവനുകള്‍ റോഡില്‍ പൊലിയുന്നുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. ഗതാഗത മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ “നല്ല സമറായൻ’ എന്ന വിശേഷണമാണു റോഡപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവർക്ക് നല്‍കിയിരിക്കുന്നത്. പ്രതിഫലേച്ഛയില്ലാതെ സ്വമേധയാ സഹായം നല്‍കുന്നവരെന്ന വിശേഷണവും ഇവർക്കു നല്‍കിയിട്ടുണ്ട്.
. പദ്ധതി വിശദീകരിച്ചുള്ള സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു
നിലവിലെ സാഹചര്യത്തില്‍ വ്യത്യസ്ത തലത്തിലുള്ള പരിശോധനകള്‍ക്കു ശേഷമാണ് പ്രതിഫലം നല്‍കുന്നത്. അതേസമയം പദ്ധതി പ്രഖ്യാപിച്ചതിനുശേഷം ഇതുവരെ എത്രപേർക്കു പ്രതിഫലം നല്‍കിയെന്ന വിവരം വ്യക്തമല്ല. നേരത്തെ റോഡപകടത്തില്‍പ്പെടുന്നവർക്ക് ആദ്യമണിക്കൂറില്‍ 1,50,000 രൂപ ചികിത്സാസഹായം നല്‍കുന്ന പദ്ധതി വ്യക്തത വരുത്തി അവതരിപ്പിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. മാർച്ച് അവസാനത്തോടെ പദ്ധതി വിശദീകരിച്ചുള്ള സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്
