.ഡല്‍ഹി: ജാർഖണ്ഡില്‍ നവംബർ 28ന് നടക്കുന്ന പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ജെ.എം.എം നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ. ഭാര്യ കല്പന സോറനൊപ്പം നവംബർ 26 ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ സന്ദർശിച്ചാണ് ക്ഷണക്കത്ത് നല്‍കിയത്.
സത്യപ്രതിജ്ഞാ ചടങ്ങ് ‘ഇന്ത്യ’ മുന്നണിയുടെ ശക്തിപ്രകടനത്തിനുള്ള വേദിയാക്കാനാണ് നീക്കം.
റാഞ്ചിയിലെ മൊർഹാബാദി ഗ്രൗണ്ടില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ‘ഇന്ത്യ’ മുന്നണിയുടെ ശക്തിപ്രകടനത്തിനുള്ള വേദിയാക്കാനാണ് നീക്കം. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി,പ്രിയങ്ക ഗാന്ധി,മല്ലികാർജുൻ ഖാർഗെ,ദീപാങ്കർ ഭട്ടാചാര്യ(സി.പി.ഐ എം.എല്‍),അരവിന്ദ് കെജ്രിവാള്(ആംആദ്മി പാർട്ടി), എം.കെ സ്റ്റാലിൻ(ഡി.എം.കെ),മമതബാനർജി(തൃണമൂല്‍), കനിമൊഴി(ഡി.എം.കെ) തുടങ്ങിയ ‘ഇന്ത്യാ’ മുന്നണി നേതാക്കള്‍ പങ്കെടുത്തേക്കും. ജാർഖണ്ഡില്‍ ബി.ജെ.പിയുടെ ചുമതല വഹിച്ച അസാം മുഖ്യമന്ത്രി ഹേമന്ത് ബിശ്വാസിനും ക്ഷണമുണ്ട്.
സർക്കാരില്‍ മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാരുണ്ടാകും.
81 അംഗ നിയമസഭയില്‍ ജെ.എം.എം നേതൃത്വം നല്കുന്ന സർക്കാരില്‍ മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാരുണ്ടാകും. അഞ്ച് എം.എല്‍.എമാർക്ക് ഒരു മന്ത്രിസ്ഥാനം എന്ന ഫോർമുല പ്രകാരം ജെ.എം.എമ്മിന് മുഖ്യമന്ത്രിയെ കൂടാതെ ആറും കോണ്‍ഗ്രസിന് നാലും ആർ.ജെ.ഡിക്ക് ഒരു മന്ത്രിസ്ഥാനവും ലഭിക്കും. സഖ്യകക്ഷിയാണെങ്കിലും സി.പി.എം എം.എല്‍ മന്ത്രിസഭയില്‍ ചേരില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി 56 സീറ്റുകള്‍ നേടിയാണ് ഭരണത്തുടർച്ച ഉറപ്പാക്കിയത്.
