കാസർകോട്: ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത ഇല്ലാതാക്കാനും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാനും ബോധപൂർവമായ ചില ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അതിനെ ചെറുത്തു തോല്‍പ്പിക്കണമെന്നും മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി ടി അഹ്‌മദ് അലി.കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍ ജനങ്ങളുടെ സ്വാതന്ത്യവും അവകാശങ്ങളും കവർന്നെടുത്ത് രാജ്യത്തെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഭരണഘടന രൂപീകൃത ദിനമായ നവംബർ 26ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി ആചരിച്ച ഭരണഘടന സംരക്ഷണ ദിനത്തിന്റെ ഭാഗമായി കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സായാഹ്ന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
ജവഹർലാല്‍ നെഹ്റു, മഹാത്മാഗാന്ധി എന്നിവരെ എന്നും ഓർത്തു കൊണ്ടിരിക്കണം
ജാതിയോ മതമോ ഭാഷയോ വർഗമോ വ്യത്യാസമില്ലാതെ എല്ലാവരും ഒരമ്മ പെറ്റ മക്കളെ പോലെ രാജ്യത്ത് ജീവിക്കണം. രാജ്യത്തിൻ്റെ നിലനില്‍പ്പിന് വേണ്ടിയുള്ള ഭരണഘടന ഘടനക്ക് രൂപം നല്‍കാൻ ഏറ്റവും മുന്നില്‍ നിന്ന ഡോ.ബി ആർ അംബേദ്കർ അടക്കം നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍, പ്രഥമ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റു, മഹാത്മാഗാന്ധി എന്നിവരെ എന്നും ഓർത്തു കൊണ്ടിരിക്കണമെന്നും സി ടി അഹ്‌മദ് അലി പറഞ്ഞു