തിരുവല്ല : റെയില്‍വേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്റ്റേഷന് അത്യാധുനിക പുമുഖം,പ്രവേശന കവാടം,ദേശീയ നിലവാരമുള്ള സുരക്ഷാ സംവിധാനം,നടപ്പാതയും പാര്‍ക്കിംഗ് ഏരിയയും വിപുലമാക്കൽ .ടിക്കറ്റ് കൗണ്ടര്‍ സാങ്കേതികവത്കരണം, ഓട്ടോമാറ്റിക്ക് ടിക്കറ്റ് വെന്റിംഗ് മെഷിനുകള്‍ ഉൾപ്പടെ നിരവധി സൗകര്യങ്ങൾ ഉണ്ടാകും. 2024 ഡിസംബറില്‍ നിർമാണം പൂര്‍ത്തിയാകും. പ്ലാറ്റ്ഫോമിലെ സൗകര്യങ്ങളും മെച്ചപ്പെടും.വാഹന പാര്‍ക്കിംഗിനുള്ള സ്ഥലം വിപുലീകരിക്കും. റെയില്‍വേ സ്റ്റേഷന്‍ റോഡുവഴി കൂടുതല്‍ ബസുകളും കടത്തിവിടും.
വര്‍ഷങ്ങളായി യാത്രക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍
എന്നാല്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പെന്ന ആവശ്യത്തില്‍ ഇതേവരെ റെയില്‍വേ പ്രതികരിച്ചിട്ടില്ല.കിഴക്കന്‍ മലയോര മേഖലകളില്‍ നിന്നും പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നും തിരുവല്ല സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാര്‍ നിരവധിയാണ്. വരുമാനത്തില്‍ തിരുവല്ല മുന്‍പന്തിയിലുണ്ടെങ്കിലും സൗകര്യങ്ങള്‍ നല്‍കുന്നതില്‍ റെയില്‍വേ താത്പര്യം കാട്ടിയിരുന്നില്ല. രാത്രികാലങ്ങളില്‍ സ്റ്റേഷന്‍ പരിസരം മിക്കപ്പോഴും ഇരുട്ടിലാണ്. വൈദ്യുതബന്ധം നിലച്ചാല്‍ ജനറേറ്റര്‍ പോലും പ്രവര്‍ത്തിക്കാറില്ല. വര്‍ഷങ്ങളായി യാത്രക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ചശേഷമാണ് ഇപ്പോള്‍ ആധുനികവത്കരണ ജോലികള്‍ ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 20.15 കോടി
ആശ്വാസമായി പുതിയ മെമു
ആന്റോ ആന്റണി എം.പിയുടെ ശ്രമഫലമായി പുതിയ മെമുവിന് സ്റ്റോപ്പ് അനുവദിച്ചു. രാവിലെ 6.15ന് കൊല്ലത്തു നിന്ന് ആരംഭിച്ച് 9.35ന് എറണാകുളത്ത് എത്തുന്ന മെമു (നമ്പര്‍ 06169) 7.28ന് തിരുവല്ലയിലെത്തും. പാലരുവി എക്സ്പ്രസിനും വേണാട് എക്സ്പ്രസിനും മധ്യേയുള്ള പുതിയ മെമു സര്‍വീസ് സ്ഥിരം യാത്രക്കാരായ ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടും. തിരികെ എറണാകുളം ജംഗ്ഷനില്‍ നിന്ന് 9.50നു പുറപ്പെടുന്ന മെമു (നമ്ബര്‍ 06170) തിരുവല്ലയില്‍ 11.41നും കൊല്ലത്ത് 1.30നും എത്തും. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളിലാണ് സ്പെഷ്യല്‍ സര്‍വീസ്.” കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരില്‍കണ്ട് നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഭാഗമായാണ് പുതിയ സര്‍വീസ് അനുവദിച്ചത്.” – എന്ന് ആന്റോ ആന്റണി എം.പി.പറഞ്ഞു.