ബെയ്റൂത് : ലബനാനില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേല്‍ സൈന്യം. 24 മണിക്കൂറിനിടെ 105 പേർ കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ ബൈറൂതില്‍ ഉള്‍പ്പെടെ ഏഴാം ദിവസമാണ് വ്യോമാക്രമണം തുടരുന്നത്. ലബനാനില്‍ ഇസ്രായേല്‍ കരയുദ്ധത്തിനൊരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
മുതിർന്ന നേതാവായ നബീല്‍ ഖാഊകിനെ വധിച്ചു
ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ലക്ക് പിന്നാലെ മറ്റൊരു മുതിർന്ന നേതാവായ നബീല്‍ ഖാഊകിനെയും ഇസ്രായേല്‍ വധിച്ചു. ഹിസ്ബുല്ല സെൻട്രല്‍ കൗണ്‍സില്‍ ഉപമേധാവി നബീല്‍ ഖാഊക് 2024 സെപ്തംബർ 28 ശനിയാഴ്ച വൈകീട്ട് ബൈറൂതിലെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഹസൻ നസ്റുല്ല വധം രാജ്യത്തും പുറത്തും കനത്ത പ്രതിഷേധാഗ്നി പടർത്തുകയും പ്രതികാരത്തിന് സമ്മർദം ശക്തമാകുകയും ചെയ്യുന്നതിനിടെയാണ് ഇസ്രായേല്‍ തുടരുന്ന കനത്ത ആക്രമണം.
യമനില്‍ ഹൂതി ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം
ബിഖ താഴ്വര, സിറിയൻ അതിർത്തിയിലെ അല്‍ഖുസൈർ എന്നിവിടങ്ങളിലും സെപ്തംബർ 29 ഞായറാഴ്ച ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി. ബെയ്റൂത്തില്‍ ഹിസ്ബുല്ല ബദർ വിഭാഗം കമാൻഡർ അബൂ അലി റിദയെ ലക്ഷ്യമിട്ടതായും ഇസ്രായേല്‍ അവകാശപ്പെട്ടു. യമനില്‍ ഹൂതി ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ഹുദൈദ, റാസ് ഇസ നഗരങ്ങളിലെ ഊർജ നിലയങ്ങളിലും തുറമുഖങ്ങളിലുമുണ്ടായ ആക്രമണങ്ങളില്‍ നാല് പേർ മരിച്ചു.
.ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടി..
28 ശനിയാഴ്ച ഇസ്രായേലിലെ ബെൻ ഗുറിയോണ്‍ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ അയച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് വ്യോമാക്രമണം. യുദ്ധം വ്യാപിക്കുന്നതിെന്റ സൂചനയായാണ് നിരീക്ഷകർ ആക്രമണത്തെ വിലയിരുത്തുന്നത്.
