തൃശൂര്‍ പൂരം : വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ പൊലീസ്‌ ഉദ്യോഗസ്‌ഥനെതിരെ അച്ചടക്ക നടപടി.

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമായതിനെക്കുറിച്ച്‌ അന്വേഷണം നടത്തുകയോ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയോ ചെയ്‌തിട്ടില്ലെന്ന്‌ വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ പൊലീസ്‌ ഉദ്യോഗസ്‌ഥനെതിരെ അച്ചടക്കനടപടി. പൊലീസ്‌ ആസ്‌ഥാനത്തെ സ്‌റ്റേറ്റ്‌ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫിസറും എന്‍ആര്‍.ഐ സെല്‍ ഡിവൈഎസ്‌പിയുമായ എം.എസ്‌. സന്തോഷിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ്‌ ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. തൃശൂര്‍ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്‌ക്ക്‌ തെറ്റായ മറുപടി നല്‍കി സര്‍ക്കാരിനും പൊലീസ്‌ സേനയ്‌ക്കും കളങ്കമുണ്ടാക്കിയെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടി.

എം.എസ്‌. സന്തോഷ്‌ നല്‍കിയ മറുപടി

.തൃശൂര്‍ പൂരം അലങ്കോലമായതിനെക്കുറിച്ച്‌ അന്വേഷണം നടത്തുകയോ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയോ ചെയ്‌തിട്ടില്ലെന്നായിരുന്നു പൊലീസ്‌ വിവരാവകാശ നിയമപ്രകാരം എം.എസ്‌. സന്തോഷ്‌ നല്‍കിയ മറുപടി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പാണ്‌, പൊലീസ്‌ നടപടികളെ തുടര്‍ന്ന്‌ തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതായി ആക്ഷേപം ഉയര്‍ന്നത്‌. തുടര്‍ന്ന്‌ ഏപ്രില്‍ 21ന്‌ മുഖ്യമന്ത്രിയുടെ ഓഫിസ്‌ വാര്‍ത്താക്കുറിപ്പ്‌ ഇറക്കി. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട്‌ പൊലീസിന്റെ നടപടികളില്‍ ഉയര്‍ന്നുവന്ന പരാതികള്‍ സംസ്‌ഥാന പൊലീസ്‌ മേധാവി അന്വേഷിക്കുമെന്നും ഒരാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും എന്നുമായിരുന്നു അറിയിപ്പ്‌. എന്താണ്‌ സംഭവിച്ചതെന്ന്‌ കൃത്യമായി പരിശോധിക്കുമെന്നും പരാതികളെ ഗൗരവത്തോടെയാണ്‌ കാണുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലും വ്യക്തമാക്കി.

വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു

സെപ്‌തംബര്‍ 21 ശനിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണാനിരിക്കെയാണ്‌ ഉദ്യോഗസ്‌ഥനെതിരെ നടപടി. 21 ന്‌ രാവിലെ 11 മണിക്കാണ്‌ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. എഡിജിപി എം.ആര്‍. അജിത്‌ കുമാറിനെതിരെയുള്ള ആരോപണങ്ങള്‍, തൃശൂര്‍പൂരം വിവാദം തുടങ്ങി നിരവധി രാഷ്ട്രീയ വിവാദങ്ങള്‍ നിലനില്‍ക്കെയാണ്‌ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്‌.

തൃശൂര്‍ സിറ്റി പൊലീസും ,പൊലീസ്‌ ആസ്‌ഥാനവും നല്‍കിയത് അന്വേഷണം നടത്തിയിട്ടില്ലെന്ന മറുപടി.

തൃശൂര്‍പൂരം അലങ്കോലപ്പെട്ടതിനു പിന്നില്‍ ഗൂഢനീക്കമുണ്ടോയെന്ന്‌ പരിശോധിക്കണമെന്ന്‌ സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ്‌ വിശ്വവും പൂരവുമായി ബന്ധപ്പെട്ട പൊലീസ്‌ റിപ്പോര്‍ട്ട്‌ പുറത്തുവിടണമെന്ന്‌ തൃശൂരിലെ എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ഥി വി.എസ്‌.സുനില്‍കുമാറും ആവശ്യപ്പെട്ടു. തൃശൂര്‍ സിറ്റി പൊലീസും പൊലീസ്‌ ആസ്‌ഥാനവും അന്വേഷണം നടത്തിയിട്ടില്ലെന്ന മറുപടിയായിരുന്നു വിവരാവകാശ പ്രകാരം നല്‍കിയത്‌.

Share
അഭിപ്രായം എഴുതാം