ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജില്‍ അവയവക്കടത്ത്‌ ശൃംഖല : മമത ബാനര്‍ജിയുടെ പങ്കില്‍ സംശയമുന്നയിച്ച്‌ അമിത്‌ മാളവ്യ.

കൊല്‍ക്കത്ത: ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജില്‍ കോടിക്കണക്കിന്‌ രൂപയുടെ അവയവക്കടത്ത്‌ ശൃംഖല പ്രവര്‍ത്തിക്കുന്നുവെന്ന്‌ ബിജെപി. വനിത ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലെ സിബിഐ അന്വേഷണം ഇതിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. . ഇതില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പങ്കിനെക്കുറിച്ചും ബിജെപി ഐടി സെല്‍ മേധാവി അമിത്‌ മാളവ്യ സംശയമുന്നയിച്ചു. സമൂഹമാധ്യമമായ എക്‌സിലാണ്‌ മാളവ്യയുടെ പ്രതികരണം. കൊല്ലപ്പെട്ട വനിത ഡോക്ടര്‍,സന്ദീപ്‌ ഘോഷിനെയും അദ്ദേഹത്തിന്റെ ആളുകളെയും കുറിച്ച്‌ മനസിലാക്കിയതിനാലാണോ അവരെ കൊലപ്പെടുത്തിയതെന്നും ഈ ശൃംഖലയുമായി ബന്ധമുള്ളതുകൊണ്ടാണോ മമത, സന്ദീപ്‌ ഘോഷിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്‌ എന്നും സംശയം ഉയരുന്നുണ്ട്‌

ബംഗാള്‍ മെഡിക്കല്‍ കോളജുകളില്‍ അവയവക്കടത്ത്‌ ശൃംഖ

200 കോടിയിലേറെ രൂപയുടെ അവയവക്കടത്ത്‌ ശൃംഖല ബംഗാള്‍ മെഡിക്കല്‍ കോളജുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജില്‍ സിബിഐ നടത്തിയ അന്വേഷണം സൂചന നല്‍കുന്നത്‌. ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ്‌ ഘോഷാണ്‌ ഈ ശൃംഖലയിലെ മുഖ്യന്‍. ബംഗാള്‍ ആരോഗ്യമന്ത്രിക്ക്‌ ഉറപ്പായും ഇതേക്കുറിച്ച്‌ അറിവുണ്ടാകും.അങ്ങനെയല്ലെങ്കില്‍ അവര്‍ ഈ സ്‌ഥാനത്ത്‌ തുടരാന്‍ അര്‍ഹയല്ലെന്നും അവരെ അടിയന്തരമായി പുറത്താക്കണമെന്നും പറയേണ്ടി വരും..മാളവ്യ എക്‌സില്‍ പറഞ്ഞു. ബംഗാള്‍ മെഡിക്കല്‍ കോളജുകളില്‍ 200 കോടിയുടെ ക്രമക്കേടുകള്‍ നടന്നതായി സൂചനയെന്ന മാധ്യമ വാര്‍ത്തകള്‍ പങ്കുവച്ചുകൊണ്ടായിരുന്നു മാളവ്യയുടെ പ്രതികരണം.

യുവതി കൊല്ലപ്പെട്ട രാത്രി ക്യാംപസിലുണ്ടായിരുന്നവരെ കുറിച്ച്‌ അന്വേഷിക്കണം

പ്രമുഖ തൃണമൂല്‍ നേതാവിന്റെ മകനും ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍ വൈസ്‌ പ്രസിഡന്റുമായ ഡോ. സുശന്ത റോയ്‌, തൃണമൂല്‍ വിദ്യാര്‍ഥി സംഘടന (ടിഎംസിപി) നേതാവ്‌ ഡോ. അവിക്‌ ഡേ, ടിഎംസിപിയുടെ മറ്റൊരു നേതാവും സന്ദീപ്‌ ഘോഷിന്റെ അടുത്തയാളുമായ ഡോ. സൗരവ്‌ പോള്‍ എന്നിവര്‍ യുവതി കൊല്ലപ്പെട്ട രാത്രി ക്യാംപസിലുണ്ടായിരുന്നതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..

Share
അഭിപ്രായം എഴുതാം