അഖിലാണ്ഡ യു പി യെ അണിയിച്ചൊരുക്കി അഖിലേഷ് യാദവ്;

ലഖ്​നൗ: ഗുജറാത്ത് പോലെതന്നെ ബിജെപിയുടെ രാഷ്ട്രീയ പരീക്ഷണ ഭൂമികകളില്‍ ഒന്നായിരുന്നു ഹിന്ദി ഹൃദയഭൂമിയില്‍പ്പെട്ട ഉത്തര്‍പ്രദേശും. അപ്രതീക്ഷിത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് യുപിയില്‍ ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഉള്‍പ്പെടുന്ന ഇന്ത്യാ സഖ്യം 44 സീറ്റുകള്‍ പിടിച്ച് ബിജെപിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

35 സീറ്റുകളിലാണ് സമാജ് വാദി പാര്‍ട്ടി മുന്നിട്ടുനില്‍ക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയായി എസ്.പി മാറി. ബിജെപി മുന്നിട്ടനില്‍ക്കുന്നത് 34 സീറ്റുകളിലാണ്. എന്‍ഡിഎയിലെ മറ്റു കക്ഷികളായ ആര്‍എല്‍ഡിയും എപിയും ഓരോ സീറ്റില്‍ മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസ് ഇവിടെ ഏഴ് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

ഏഴ് ഘട്ടങ്ങളായി 80 മണ്ഡലങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, അഖിലേഷ് യാദവ്, ഭാര്യ ഡിംപിള്‍ യാദവ്, രാഹുല്‍ ഗാന്ധി, കിഷോരിലാല്‍ ശര്‍മ എന്നിങ്ങനെ പ്രമുഖരുടെ നിരതന്നെ മത്സരിച്ച സംസ്ഥാനമായിരുന്നു യുപി. ഇതില്‍ മുന്‍മന്ത്രി സ്മൃതി ഇറാനിയ്ക്ക് നേരിട്ട വമ്പന്‍ പരാജയം ബിജെപിക്കുണ്ടാക്കുന്ന തിരിച്ചടിയും നാണക്കേടും ചില്ലറയല്ല.

സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി, ആര്‍എല്‍ഡി, എ.ഡി, നിഷാദ് പാര്‍ട്ടി തുടങ്ങിയ കക്ഷികളടങ്ങുന്ന മുന്നണിയായാണ് ബിജെപി ഇവിടെ മത്സരിച്ചത്. പതിറ്റാണ്ടുകളായി ബിജെപിയുടെ വാഗ്ദാനമായിരുന്ന അയോധ്യയിലെ രാമക്ഷേത്രം യാഥാര്‍ഥ്യമാക്കിയ ശേഷമുള്ള തിരഞ്ഞെടുപ്പായിരുന്നു ഇത്. ഈ തിരഞ്ഞെപ്പില്‍ ഇവിടെ ബിജെപിയുടെ ഏറ്റവും പ്രധാന തിരഞ്ഞെടുപ്പ് വിഷയവും രാമക്ഷേത്രംതന്നെയായിരുന്നു.

എന്നാല്‍, രാമക്ഷേത്രം യാഥാര്‍ഥ്യമായതോടെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഈ തുറുപ്പുചീട്ടിന്റെ മൂല്യമിടിഞ്ഞു എന്നുവേണം ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് മനസ്സിലാക്കാന്‍. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബിജെപി സ്ഥാനാര്‍ഥി പരാജയപ്പെട്ടു എന്നതും ശ്രദ്ധേയമാണ്. കൂടാതെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ രൂക്ഷമായ വര്‍ഗീയ പ്രചാരണങ്ങളും ഉത്തര്‍പ്രദേശിനേക്കൂടി ലക്ഷ്യംവെച്ചുകൊണ്ടായിരുന്നു. ഇതും ഏശിയില്ലെന്നാണ് ഫലം നല്‍കുന്ന സൂചന

Share
അഭിപ്രായം എഴുതാം