തലസ്ഥാനത്ത് വീണ്ടും ‘ആളെക്കൊല്ലി’യായി ടിപ്പര്‍, പനവിളയില്‍ യുവാവിന് ദാരുണാന്ത്യം

വിഴിഞ്ഞത്ത് ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച് വീണ് യുവാവ് മരിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പ് തലസ്ഥാന നഗരത്തില്‍ വീണ്ടും ഒരു മനുഷ്യജീവനെടുത്ത് ടിപ്പര്‍. ബേക്കറി ജംഗ്ഷന് സമീപം പനവിളയില്‍ ടിപ്പര്‍ ഇടിച്ച് മലയിന്‍കീഴ് സ്വദേശി സുധീര്‍ ആണ് മരിച്ചത്.

തമ്പാനൂരില്‍ നിന്ന് വരികയായിരുന്ന ടിപ്പര്‍ സുധീര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. സുധീറിനെ അപകടത്തിന് പിന്നാലെ മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ട്രാഫിക് സിഗ്നല്‍ കടന്ന് അമിത വേഗത്തിലാണ് ടിപ്പര്‍ മുന്നോട്ട് കുതിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പനവിള ജംഗ്ഷനില്‍ ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. സിഗ്‌നല്‍ കടന്നു പോകവേ സ്‌കൂട്ടറിനെ മറികടന്നു പോയ ടിപ്പറിന്റെ പുറകുവശം തട്ടി സ്‌കൂട്ടര്‍ മറിഞ്ഞു വീഴുകയും ടിപ്പറിന്റെ പിന്‍ചക്രം സുധീറിന്റെ ദേഹത്തു കൂടെ കറങ്ങി ഇറങ്ങുകയുമായിരുന്നു.കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞത്ത് ടിപ്പര്‍ ലോറിയില്‍ നിന്ന് കല്ല് തെറിച്ച് വീണ് ബിഡിഎസ് വിദ്യാര്‍ത്ഥി മരിച്ചത്. മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. കല്ല് തെറിച്ച് വീണ് കൈക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല

Share
അഭിപ്രായം എഴുതാം