സിനിമാ നടൻ ദേവനെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ദേവനെ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത വിവരം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ വെച്ചായിരുന്നു ദേവന്റെ ബിജെപി പ്രവേശനം. കേരള പീപ്പിൾസ് പാർട്ടി എന്ന സ്വന്തം പാർട്ടിയെ ലയിപ്പിച്ചുകൊണ്ടാണ് ദേവൻ ബിജെപിയിലേക്ക് വരുന്നത്. കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. കൃഷ്ണ കുമാർ, സുരേഷ് ഗോപി തുടങ്ങിയ മലയാളി സിനിമാ താരങ്ങൾ ബിജെപി അംഗങ്ങളാണ്. നേരത്തെ ബിജെപി സജീവ പ്രവർത്തകരായിരുന്ന ഭീമൻ രഘുവും സംവിധായകൻ രാജസേനനും പാർട്ടിവിട്ട് സിപിഎമ്മിൽ ചേർന്നിരുന്നു.
പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ദേവൻ രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാനല്ല ഉപാദ്ധ്യക്ഷനായതെന്ന് നടനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ദേവൻ പറഞ്ഞു.
കൂടാതെ ഇത്തവണ മത്സരിക്കാനില്ലെന്നും സുരേഷ് ഗോപി വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ദേവൻ തൃശൂരിൽ പറഞ്ഞു. ഭീമൻ രഘു, രാജസേനൻ എന്നിവർ രാഷ്ട്രീയക്കാരല്ല. രാഷ്ട്രീയത്തിന്റെ പേരിലല്ല വന്നത്. ഒരു ഗ്ലാമറിന്റെ പേരിൽ വന്നവരാണെന്നും ദേവൻ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു

