മലപ്പുറം: ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സനൽ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചതിന്റെ പേരിൽ തന്നെ സമൂഹ മാധ്യമങ്ങളിലടക്കം വ്യക്തിഹത്യ ചെയ്യുകയാണെന്ന് പരാതിക്കാരൻ കാവിൽ അധികാരകുന്നത്ത് ഹരിദാസൻ കുമ്മാളി. തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. മന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് തട്ടിപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് താൻ ചെയ്തത്. അത് അന്വേഷിക്കണമെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ചൂണ്ടിക്കാട്ടി.
എന്നാൽ, തന്നെ വ്യക്തിഹത്യ ചെയ്ത് പ്രശ്നം വഴിതിരിച്ചുവിടാനാണ് ശ്രമം. വിഷയത്തിൽ താൻ ഗൂഢാലോചന നടത്തിയെന്ന തരത്തിലാണ് ആരോപണം വരുന്നത്. ഒരുതരത്തിലുള്ള ഗൂഢാലോചനയും നടത്തിയിട്ടില്ലെന്നും അത്തരം ആരോപണങ്ങൾ തെറ്റാണെന്നും ഹരിദാസൻ ‘മാധ്യമ’ത്തോട് പറഞ്ഞു. മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിന്റെ പരാതിയിൽ ആവശ്യമെങ്കിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

