ദില്ലി: ഡെൽഹി മെട്രോ ട്രെയിനിനുള്ളിലിരുന്ന് വയോധികൻ ബീഡി കത്തിച്ചുവലിക്കുന്നതിൻറെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വിശദീകരണവുമായി ഡി.എം.ആർ.സി. മെട്രോ ട്രെയിനുള്ളിലിരുന്ന് ബീഡി കത്തിച്ച സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നും ആരാണെന്ന് കണ്ടെത്തണമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷൻ വിശദീകരണവും ഒപ്പം യാത്രക്കാർക്ക് നിർദേശവുമായി രംഗത്തെത്തിയത്.
ഇത്തരം നിയമലംഘനങ്ങൾ കണ്ടാൽ യാത്രക്കാർ ഉടൻ തന്നെ സംഭവം ശ്രദ്ധയിൽപ്പെടുത്തണമെന്നും അങ്ങനെയാണെങ്കിൽ അപ്പോൾ തന്നെ നടപടിയെടുക്കാമെന്നും ഡിഎംആർ.സി പ്രസ്താവനയിൽ പറഞ്ഞു. മെട്രോ സ്റ്റേഷനിലും പരിസരത്തും ട്രെയിനിലും പുകവലിക്കുന്നത് നിരോധിച്ചതാണെന്നും ശിക്ഷ ലഭിക്കാവുന്ന കുറ്റകരമാണ്.ഇതിനാൽ തന്നെ ട്രെയിനിനുള്ളിൽ പുകവലിച്ചയാൾക്കെതിരെ കർശന നടപടിയുണ്ടാകണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം
മെട്രോ സ്റ്റേഷനിലും ട്രെയിനിലും അപകടകരമായ രീതിയിൽ യാത്രക്കാർ പെരുമാറുന്നത് സംബന്ധിച്ച് ഫ്ലയിങ് സ്ക്വാഡ് സംഘം മിന്നൽ പരിശോധന നടത്താറുണ്ടെന്ന് ഡിഎംആർസി അറിയിച്ചു. തിരക്കേറിയ ദില്ലി മെട്രോ ട്രെയിനുള്ളിൽ വാതിലിനോട് ചേർന്നുള്ള സീറ്റിലിരിക്കുന്ന വയോധികനായ യാത്രക്കാരൻ കൈയിലുണ്ടായിരുന്ന ബീഡി തീപ്പെട്ടികൊണ്ട് കത്തിച്ച് വലിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ബീഡി കത്തിക്കുമ്പോൾ ഇയാളെ ആരും തടയാൻ ശ്രമിക്കുന്നില്ല. ബീഡി കത്തിച്ചശേഷം തീപ്പെട്ടി പാൻറിൻറെ പോക്കറ്റിലേക്ക് തിരിച്ചുവെക്കുന്നുണ്ട്. ഇതിനുശേഷം ബീഡി കൈയിൽപിടിച്ചുകൊണ്ടിരിക്കെ തന്നെ മറ്റൊരു യാത്രക്കാരൻ ബീഡി വലിക്കാൻ പാടില്ലെന്ന് ഉടനെ പറയുന്നുമുണ്ട്. ഇതിനുശേഷം എന്താണ് നടന്നതെന്ന് വീഡിയോയിൽ വ്യക്തമല്ല.

