ദില്ലി : വനിതാ സംവരണ ബിൽ രാജ്യസഭ ഒറ്റക്കെട്ടായി പാസാക്കി. സഭയിലുള്ള 215 അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ടുചെയ്തു. ആരും ബില്ലിനെ എതിർത്തില്ല. ബിൽ ഒറ്റക്കെട്ടായി പാസാക്കാനുള്ള തീരുമാനത്തിന് ശേഷമാണ് വോട്ടിങിലേക്ക് കടന്നത്. ഇലക്ട്രോണിക് രീതിയിലാണ് 2023 സെപ്തംബർ 21 ന് രാജ്യസഭയിൽ വോട്ടെടുപ്പ് നടന്നത്. എന്നാൽ ലോക്സഭയിൽ പരമ്പരാഗത രീതിയിലായിരുന്നു വനിതാ സംവരണ ബില്ലിൽ വോട്ടെടുപ്പ് നടന്നത്. ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന വനിതാ സംവരണ ബില്ലാണ് പാർലമെന്റിന്റെ ഇരുസഭകളും കടന്നിരിക്കുന്നത്.
എട്ട് മണിക്കൂറിലേറെ നീണ്ട ചർച്ചയാണ് ലോക്സഭയിൽ ബില്ലുമായി ബന്ധപ്പെട്ട് നടന്നത്. ബിൽ പാസാക്കിയാലും വർഷങ്ങൾ കഴിഞ്ഞ് മത്രമേ അതിന്റെ ഗുണഫലങ്ങൾ പ്രാവർത്തികമാകൂ എന്ന വിമർശനമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത്. എന്നാൽ ഇത് സർക്കാരിന്റെ ഏതെങ്കിലും വിധത്തിലുള്ള ഇടപെടൽ കൊണ്ടല്ല സംഭവിച്ചതെന്ന് മന്ത്രി മറുപടി പറഞ്ഞു. ഡിലിമിറ്റേഷൻ കമ്മിഷൻ ഭരണഘടനയ്ക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ജനസംഖ്യ സെൻസസ് കഴിഞ്ഞാലേ ഇത് നടപ്പിലാക്കാൻ സാധിക്കൂയെന്നും നിയമമന്ത്രി സഭയിൽ പറഞ്ഞിരുന്നു.

