തിരുവനന്തപുരം: വർക്കലയിൽ മാതാവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച പത്തു വയസുകാരൻ സ്വകാര്യ ബസിടിച്ച് മരിച്ചു. കല്ലമ്പലം പുതുശ്ശേരിമുക്ക് കരിക്കകത്തിൽപണയിൽ വീട്ടിൽ മുഹമ്മദ് ഷായുടെയും താഹിറയുടെയും മകൻ മുഹമ്മദ് മർഹാൻ(10) ആണ് മരിച്ചത്.
2023 സെപ്തംബർ 20 ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ വർക്കല ആയുർവേദ ആശുപത്രിക്ക് സമീപം അണ്ടർ പാസേജ് തുടങ്ങുന്ന സ്ഥലത്താണ് അപകടം.
വർക്കല ഭാഗത്തേയ്ക്ക് അമിതവേഗതയിൽ എത്തിയ ഗോകുലം എന്ന സ്വകാര്യ ബസ് ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം . ബസ്സ് സ്‌കൂട്ടറിൽ ഇടിക്കുകയും മാതാവും സ്‌കൂട്ടറും റോഡിന്റെ ഇടത് ഭാഗത്തേയ്ക്ക് വീഴുകയും മർഹാൻ ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. മർഹാൻ ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തിൽ ഹെൽമെറ്റ് തെറിച്ചുപോവുകയും തലയിലൂടെ ബസ് കയറി ഇറങ്ങുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മർഹാനെ ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് താഹിറയ്ക്ക് കാര്യമായ പരിക്കുകളില്ല. അപകടം നടന്നയുടൻ ബസ് ഉപേക്ഷിച്ച് ജീവനക്കാർ ഇറങ്ങിയോടി. ഇവർക്കായി തിരച്ചിൽ നടത്തുന്നതായി പോലീസ് അറിയിച്ചു.
മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കല്ലമ്പലം തലവിള പേരൂർ എം.എം.യു.പി.എസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മർഹാൻ . ഹാദിയാമറിയം , മുഹമ്മദ്ഹനാൻ എന്നിവർ സഹോദരങ്ങളാണ്

