ബിസിനസ് പങ്കാളിയായിരുന്ന യമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടർ ടാങ്കർ തളളിയെന്ന കേസിൽ നിമിഷ പ്രിയയെ 2022 ലാണ് വധശിക്ഷയ്ക്ക് വിധിച്ചത്. തൻറെ ജീവൻ രക്ഷിക്കാനും ജയിൽ മോചിതയാകാനും എത്രയും വേഗം ഇടപെടൽ നടത്തണമെന്നാണ് നിമിഷ പ്രിയ സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിൽ അപേക്ഷിക്കുന്നത്. വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെ മരിച്ച തലാലിൻറെ കുടുംബം മാപ്പ് നൽകിയാലേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകൂ.
തലാലിൻറെ കുടുംബവുമായി നേരത്തെ ചർച്ചകൾ നടന്നിരുന്നെങ്കിലും ഇപ്പോൾ എന്ത് സംഭവിക്കുന്നുവെന്ന കാര്യത്തിൽ വ്യക്തതയില്ല. ഏത് നിമിഷവും വധശിക്ഷ നടപ്പിലാക്കിയേക്കാമെന്ന ആശങ്കയിലാണ് യുവതിയുടെ കത്ത്. വിദശകാര്യ സഹമന്ത്രി വി മുരളീധരൻ അടക്കമുള്ളവർക്കും നിമിഷ ജയിലിൽ നിന്ന് കത്തയച്ചിട്ടുണ്ട്.
നിമിഷ പ്രിയയ്ക്ക് വേണ്ടി യമനിൽ ഒരു വക്കീലിനെ നിയമിച്ചിരുന്നു. ദിയാ ധനം നൽകാൻ തയ്യാറാണെന്ന് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ നേരത്തെ പറഞ്ഞിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി വ്യവസായി എംഎ യൂസഫലിയടക്കം ഇടപെട്ടിരുന്നു. ഇനി എന്ത് എന്ന കാര്യത്തിൽ ആക്ഷൻ കൗൺസിലിനും വ്യക്തതയില്ല. ഇന്ത്യൻ എംബസി ഏത് തരത്തിലുള്ള ഫോളോ അപ്പുകളാണ് നടത്തുന്നത് എന്നറിയാത്ത അവസ്ഥയിലാണ് നിമിഷ പ്രിയയും ആക്ഷൻ കൗൺസിലും.

