ദില്ലി : പ്രതിപക്ഷസഖ്യമായ ഇന്ത്യയുടെ മൂന്നാം യോഗത്തിൽ പങ്കെടുക്കുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ. 2023 ഓഗസ്റ്റ് അവസാനം മുംബൈയിൽ വച്ച് നടക്കുന്ന യോഗത്തിൽ ആം ആദ്മി പാർട്ടി പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾ മുംബൈയിലെത്തുമെന്നും തുടർന്നുള്ള തീരുമാനങ്ങൾ പിന്നീട് അറിയിക്കാമെന്നും അരവിന്ദ് കെജ്രിവാൾ മാധ്യമങ്ങളോട് പറഞ്ഞു.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ഏഴ് സീറ്റുകളിൽ മത്സരത്തിന് തയാറെടുക്കാൻ ഡൽഹിയിലെ കോൺഗ്രസ് യൂണിറ്റിനോട് ആവശ്യപ്പെട്ടതായി കോൺഗ്രസ് നേതാവ് പറഞ്ഞതിന് പിന്നാലെ കോൺഗ്രസ്- എഎപി വാക്‌പോര് മുറുകിയിരുന്നു. ഈ പശ്ചാത്തലത്തിൽ കെജ്രിവാൾ മുംബൈ യോഗത്തിൽ പങ്കെടുക്കുമോയെന്ന സംശയം അന്തരീക്ഷത്തിൽ നിലനിൽക്കുന്നതിനിടെയാണ് കെജ്രിവാളിന്റെ സുപ്രധാന പ്രഖ്യാപനം.
ഛത്തീസ്ഗഡിലെയും മധ്യപ്രദേശിലെയും തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ അരവിന്ദ് കെജ്രിവാൾ ബിജെപിയെയും കോൺഗ്രസിനേയും ഒരുപോലെ വിമർശിച്ചതും എഎപി കോൺഗ്രസിനൊപ്പം ഇന്ത്യ സഖ്യത്തിൽ നിൽക്കുമോ എന്ന സംശയത്തിന് ഇടം നൽകിയിരുന്നു. 2023 ജൂലൈ 17-18 തീയതികളിൽ ബെംഗളൂരുവിൽ നടന്ന പ്രതിപക്ഷഐക്യനിരയുടെ രണ്ടാമത്തെ യോഗത്തിൽ എഎപി സാന്നിധ്യമറിയിച്ചിരുന്നു.