തൃശൂർ: അതിഥി തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതായി നാഷണൽ അസോസിയേഷൻ ഓഫ് സ്ട്രീറ്റ് വെണ്ടേഴ്‌സ് ഓഫ് ഇന്ത്യ ആരോപിച്ചു. അതോടൊപ്പം ആലുവയിൽ അതിഥി തൊഴിലാളികളുടെ മകളായ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ അഡ്വ. ബി എ ആളൂരിനെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യം. നാഷണൽ അസോസിയേഷൻ ഓഫ് സ്ട്രീറ്റ് വെണ്ടേഴ്‌സ് ഓഫ് ഇന്ത്യ ഭാരവാഹികകളാണ് വാർത്താസമ്മേളത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടത്. കൊല്ലപ്പെട്ട കുട്ടിക്കും എല്ലവിധ നിയമസഹായവും ചെയ്യും. വാർത്താസമ്മേളത്തിൽ സംസ്ഥാന പ്രസിഡന്റ് എം എം ബഷീർ, ജനറൽ സെക്രട്ടറി മനോജ് കടമ്പാട്ട് എന്നിവർ പങ്കെടുത്തു.
സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ പട്ടികയിൽ ആളൂരിനെ ഉൾപ്പെടുത്തുവാൻ ആലുവ റൂറൽ എസ്പി, ഡിജിപി എന്നിവർ സംസ്ഥാന ആഭ്യന്തരവകുപ്പിനോട് അഭ്യർഥിക്കണം. പ്രതിക്ക് ഏറ്റവും കൂടുതൽ ശിക്ഷ ഉറപ്പാക്കാൻ ആളൂരിന്റെ സാന്നിധ്യം ആവശ്യമാണെന്നു സംഘടന അഭിപ്രായപ്പെട്ടു.
കൊടും ക്രൂരകൃത്യത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച് വയസുകാരിയെ കാണാതായി അടുത്ത ദിവസമായിരുന്നു മൃതദേഹം കണ്ടെത്തിയത്. തെരച്ചിൽ നടക്കുന്നതിനിടെ ആലുവ മാർക്കറ്റിലാണ് മൃതദേഹം കണ്ടെത്തിയത് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതേദേഹം . അതേസമയം, കേസിലെ പ്രതി അസ്ഫാക്ക് ആലം റിമാൻഡിലാണ്. വീട്ടു മുറ്റത്തുനിന്ന് മിഠായി വാങ്ങി നൽകിയായിരുന്നു പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത്. ഇതിന്റെ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താനായില്ല. ഒടുവിൽ ഇയാളെ കണ്ടെത്തുമ്പോൾ കൂടെ പെൺകുട്ടി ഉണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആലുവ മാർക്കറ്റിൽ വച്ച് കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.

