താമിർ ജിഫ്രിയുടെ മരണം സംബന്ധിച്ചുളള കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിട്ടുളള ഉത്തരവിൽ ഒപ്പുവച്ച് മുഖ്യമന്ത്രി. പിണറായി വിജയൻ. താമിറിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. ഇതുമായി ബന്ധപ്പെട്ട ശുപാർശ സംസ്ഥാന പൊലീസ് മേധാവി മുൻപ് തന്നെ സംസ്ഥാന സർക്കാരിന് നൽകിയിരുന്നു. 2023 ഓഗസ്റ്റ് 9 നാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചത്.
താമിർ ജിഫ്രി കേസിൽ നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം മുൻപ് തന്നെ സർക്കാരിനെ അറിയിച്ചിരുന്ന പശ്ചാത്തലത്തിലാണ് കേസ് അന്വേഷണം സംസ്ഥാനം സിബിഐയ്ക്ക് കൈമാറി ഉത്തരവിറക്കിയത്.
താനൂർ സ്റ്റേഷനിലെ എസ്.ഐ കൃഷ്ണലാൽ, സീനിയർ സിവിൽ പൊലീസുദ്യോഗസ്ഥൻ ലിപിൻ, സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ഹരീഷ്, ഡ്രൈവർ പ്രശോഭ് എന്നിവരാണ് താമിറിനെയും, കൂടെയുള്ളവരെയും അറസ്റ്റ് ചെയ്തത്. എന്നാൽ ഇക്കൂട്ടത്തിൽ എസ്ഐ കൃഷ്ണലാലിനെ മാത്രമാണ് സസ്പെന്റ് ചെയ്തത്. ആകെ 8 പേരെ സസ്പെന്റ് ചെയ്തു. ഇതിൽ 4 പേരും ഡാൻസാഫ് ടീമിൽ ഉള്ളവരാണ് എന്നാണ് വിവരം .എന്നാൽ ഡാൻസാഫിനെ കുറിച്ച് എഫ്ഐആറിൽ ഒരു വിവരവും ഇല്ല. പിന്നെ എന്തിന് ഡാൻസാഫ് ടീം അംഗങ്ങളെ സസ്പെന്റ് ചെയ്തു എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന ചോദ്യം.

