ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ 8 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ.

കൊല്ലം : ഭാര്യ ഷജീറയെ (30) വെള്ളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് തേവലക്കര പാലയ്ക്കൽ ബദരിയ മൻസിലിൽ അബ്ദുൽ ഷിഹാബിനെ (41) 8 വർഷത്തിനു ശേഷം കൊല്ലം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പുനലൂർ വാളക്കോട് കണ്ണങ്കര വീട്ടിൽ ഷാജഹാൻ–നസീറ ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട ഷജീറ. 2015 ജൂൺ 17നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് പറയുന്നതിങ്ങനെ: കരിമീൻ വാങ്ങാമെന്നു പറഞ്ഞു സംഭവ ദിവസം മൺറോതുരുത്തിന് അടുത്തുള്ള പെരിങ്ങാലത്തേക്ക് ഷജീറയെ പ്രതി ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി. എന്നാൽ, മീൻ വാങ്ങാതെ തിരികെ ജങ്കാറിൽ വൈകുന്നരം 6.30ന് കല്ലുമൂട്ടിൽ കടവിൽ എത്തി. തലവേദനയെന്നു പറഞ്ഞു ഇരുട്ടുന്നതു വരെ കടവിലിരുന്നു. പിന്നീടു ഷജീറയെ ബോട്ടു ജെട്ടിയിലേക്കു കൊണ്ടു പോയി വെള്ളത്തിലേക്കു തള്ളിയിട്ടു. ആൾക്കാർ ഓടിക്കൂടിയപ്പോഴും രക്ഷാപ്രവർത്തനത്തിൽ നിന്നു മാറി പ്രതി ഫോണിൽ സംസാരിച്ചു നിൽക്കുകയായിരുന്നു.

വെള്ളത്തിൽ നിന്നു വലിച്ചുകയറ്റിയ ഷജീറ അബോധാവസ്ഥയിൽ മൂന്നു ദിവസം ചികിത്സയിലായിരുന്നു. പിന്നീടാണു മരിച്ചത്. സംഭവ ദിവസം മുതൽ പ്രതി സംശയത്തിന്റെ നിഴലിലായിരുന്നു. സംഭവത്തിനു ദൃക്സാക്ഷികൾ ഇല്ലാത്തതു കൊണ്ടാണ് അറസ്റ്റ് വൈകിയത്. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയാണു ഷജീറയെ വെള്ളത്തിൽ തള്ളിയിട്ടതെന്ന നിഗമനത്തിൽ എത്തിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.

പ്രതിയുടേതു രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭാര്യ അബ്ദുൽ ഷിഹാബിന്റെ മോശം പെരുമാറ്റത്തെ തുടർന്നു ബന്ധം വേർപെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞ് ഏഴു മാസത്തിനു ശേഷമാണ് ഷജീറ മരിക്കുന്നത്. സ്ത്രീധനമായി നൽകിയ വെളുത്ത കാറിന്റെ പേരിൽ നിരന്തരം പീഡിപ്പിക്കുമായിരുന്നെന്നും വെളുത്ത കാറും കറുത്ത പെണ്ണിനെയുമാണ് കിട്ടിയതെന്നാണ് ഷിഹാബ് പറഞ്ഞിരുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു….

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →