കൊച്ചി: അയൽവാസികളായ അച്ഛനെയും മകനെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ വീട്ടമ്മ അറസ്റ്റിൽ. വടക്കേക്കര പട്ടണം കിഴക്കേത്തറ ബേബി (56) യെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി പട്ടണം മുണ്ടേപ്പാടം ഭാഗത്ത് പുത്തേഴത്ത് വീട്ടിൽ ഷാജിയെയും മകൻ വിഷ്ണുവിനെയും വീട്ടിൽ അതിക്രമിച്ചു കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.2023 ഓഗസ്റ്റ് മൂന്നിന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം,
അയൽവാസികളായ ബേബിയും ഷാജിയും തമ്മിൽ വർഷങ്ങളായി അതിർത്തി വേലിയെ സംബന്ധിച്ച് തർക്കം നില നിൽക്കുന്നുണ്ടായിരുന്നു എന്നാണ് പൊലിസ് പറയുന്നത്.ഓഗസ്റ്റ്മൂന്നിന് വൈകിട്ട് ബേബി അതിർത്തി വേലി പൊളിച്ച് പണിയുന്നത് വിഷ്ണു ചോദ്യം ചെയ്തപ്പോഴാണ് വിഷ്ണുവിൻറെ വീട്ടിൽ അതിക്രമിച്ചു കയറി കയ്യിലിരുന്ന വാക്കത്തി കൊണ്ട് ബേബി വിഷ്ണുവിനെയും അതിക്രമം തടയാൻ ശ്രമിച്ച അച്ഛൻ ഷാജിയേയും വെട്ടിപ്പരിക്കേൽപ്പിച്ചത്.
ആക്രമണത്തിൽ പരിക്ക് പറ്റിയ ഷാജിയും വിഷ്ണുവും ആശുപത്രിയിൽ ചികിത്സയിലാണ്. വടക്കേക്കര പൊലീസ് ഇൻസ്പെക്ടർ വി സി സൂരജ്, എസ്ഐമാരായ എം എസ് ഷെറി, വി എം റസാഖ്, സിപിഒമാരായ എൻ എം പ്രണവ്, കെ ജി ഷീല എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

