തൃശൂർ: തൃശൂർ ജില്ലയിലെ നഴ്സുമാരുടെ പണിമുടക്ക് താത്ക്കാലികമായി പിൻവലിച്ചു. 2023 ഓഗസ്റ്റ് 3 മുതൽ 7 ദിവസം യുഎൻഎ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. നൈൽ ആശുപത്രി എം.ഡി ഡോ. അലോകിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ തൃശ്ശൂർ ജില്ലയിൽ ഓഗസ്റ്റ് പത്ത് മുതൽ സമ്പൂർണ്ണ പണിമുടക്കെന്നും യുഎൻഎ അറിയിച്ചു. ജില്ലാ കളക്ടറുമായി യുഎൻഎ ഭാരവാഹികൾ ചർച്ച നടത്തി. സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോക് നേരിട്ട് അന്വേഷിക്കുമെന്ന് കലക്ടർ വ്യക്തമാക്കി. നൈൽ ആശുപത്രിയിലെ തൊഴിൽ തർക്കത്തിൽ ഇടപെടുമെന്നും കലക്ടർ കൂട്ടിച്ചേർത്തു.
നൈൽ ആശുപത്രിയിൽ ഏഴ് വർഷമായി 10,000 രൂപയിൽ താഴെയാണ് ശമ്പളം ലഭിച്ചിരുന്നത് എന്നാണ് നഴ്സുമാർ പറയുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം നഴ്സുമാർ സമരം നടത്തിയിരുന്നു. സമരത്തിനെ തുടർന്ന് ഏഴ് പേരെ പിരിച്ച് വിട്ടു. ഇതുമായി ബന്ധപ്പെട്ടാണ് ലേബർ ഓഫീസിൽ ചർച്ച നടന്നത്. ചർച്ചയ്ക്കിടെ നൈൽ ആശുപത്രി എംഡി, നഴ്സുമാരെ തട്ടിമാറി പോവുകയായിരുന്നുവെന്നും ഇതിനിടെ നിലത്ത് വീണ ഗർഭിണിയായ നഴ്സിനെ ചവിട്ടിയിട്ടാണ് എംഡി ഡോ. അലോക് പുറത്തേക്ക് പോയതെന്നും നഴ്സുമാർ ആരോപിച്ചു.

