പട്ടാമ്പി: മാധ്യമങ്ങളിൽ രാജി വാർത്ത വന്ന സാഹചര്യത്തിൽ മുഹമ്മദ് മുഹ്‌സിൻ എംഎൽഎയോട് വിശദീകരണം ചോദിക്കാൻ സിപിഐജില്ലാ കൗൺസിൽ തീരുമാനം. പട്ടാമ്പി എംഎൽഎയായ മുഹ്‌സിന്റെ രാജിക്കത്ത് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് നേതൃത്വം അറിയിച്ചു. ജില്ലാ കൗൺസിലിൽ നിന്നുളള നിന്നുളള നേതാക്കളുടെ രാജിക്കാര്യത്തിൽ ചർച്ച 2023 ഓഗസ്റ്റ് അഞ്ചിന് നടക്കും. മണ്ണാർക്കാട്, പട്ടാമ്പി, നെന്മാറ മണ്ഡലം കമ്മറ്റികളിൽ പുതിയ സെക്രട്ടറിമാർക്ക് ചുമതല നൽകിയിട്ടുണ്ട്. ജില്ലാ എക്‌സിക്യുട്ടീവിൽ നിന്ന് മുഹമ്മദ് മുഹ്‌സിനെ ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തിയിരുന്നു. തരംതാഴ്ത്തിയതിനെതുടർന്നാണ് മുഹ്‌സിൻ ജില്ലാ കൗൺസിലിൽ നിന്ന് രാജിവെച്ചത്.
പാലക്കാട് ജില്ലയിൽനിന്ന് സി.പി.ഐ.യുടെ ഏക എം.എൽ.എ.യാണ് മുഹ്സിൻ. പാർട്ടിയുടെ പ്രമുഖനേതാവായിരുന്ന കൊങ്ങശ്ശേരി കൃഷ്ണന്റെ കുടുംബാംഗവും മുൻ ജില്ലാപഞ്ചായത്തംഗവുമായ സീമ കൊങ്ങശ്ശേരിയുൾപ്പെടെ മറ്റ് ആറുപേർകൂടി ജില്ലാ കൗൺസിലിൽ നിന്ന് രാജിവെച്ചു.
ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മുഹ്‌സിൻ എംഎൽഎയെ തരംതാഴ്ത്തിയിരുന്നത്. സമ്മേളനത്തിലുണ്ടായ വിഭാഗീയ പ്രവണതകളെ ക്കുറിച്ചന്വേഷിക്കാൻ മുൻ ജില്ലാസെക്രട്ടറി ടി. സിദ്ധാർഥൻ കൺവീനറായ മൂന്നംഗസമിതിയെയാണ് നിയോഗിച്ചിരുന്നത്.

