ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലസോറില്‍ 295 യാത്രക്കാര്‍ മരിച്ച ട്രെയിന്‍ ദുരന്തത്തിന് കാരണം സിഗ്‌നലിങ്ങ് സംവിധാനത്തിന്റെ പിഴവെന്ന് കണ്ടെത്തല്‍. റെയില്‍വേ സുരക്ഷ കമ്മീഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അപകടത്തില്‍ 176 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 451 പേര്‍ക്ക് നേരിയ പരിക്കും സംഭവിച്ചു. 41 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും റെയില്‍വെ അറിയിച്ചുഅപകട കാരണം സിഗ്നലിംഗ് സംവിധാനത്തിന്റെ അറ്റകുറ്റപണികളിലെ പിഴവാണെന്നും റെയില്‍വേ വിശദീകരിച്ചു. കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്നിക്, സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്, എഎപി നേതാവ് സഞ്ചയ് സിംഗ് എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ റെയില്‍വേ മന്ത്രാലയം ഔദ്യോഗികമായി പാര്‍ലമെന്റിനെ അറിയിച്ചു.ലെവല്‍ ക്രോസിംഗ് ഗേറ്റിലെ സിഗ്നലിംഗ് ജോലികള്‍ നടത്തിയതിലെ പാളിച്ചകള്‍ കാരണം ചെന്നൈയിലേയ്ക്കുള്ള കോറമണ്ഡല്‍ എക്സ്പ്രസിന് (ട്രെയിന്‍ നമ്പര്‍ 12841) തെറ്റായി പച്ചസിഗ്നല്‍ കൊടുക്കുകയും എന്നാല്‍ സിഗ്നലിംഗ് സംവിധാനത്തിലെ അശ്രദ്ധയും വീഴ്ചകളും കാരണം ഇത് മെയിന്‍ ലൈനിന് പകരം സ്റ്റേഷനോട് ചേര്‍ന്നുള്ള ലൂപ്പ് ലൈനിലേയ്ക്ക് കണക്ട് ചെയ്യപ്പെടുകയുമാണ് ഉണ്ടായത്. ഇതുമൂലം യാത്രാ ട്രെയിന്‍ ഗതി മാറി ലൂപ്പ് ലൈനില്‍ പിടിച്ചിട്ടിരുന്ന ചരക്ക് തീവണ്ടിയുടെ പുറകില്‍ ചെന്നിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബാലസോര്‍ ട്രെയിന്‍ ദുരന്തം; 41 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായിട്ടില്ലെന്നും റെയില്‍വെ
