മെൽബൺ: വരുന്ന ഒരു മാസം വനിതാ ഫുട്ബോളിന്‍റെ ഏറ്റവും വലിയ ഉത്സവാഘോഷത്തിനു തന്നെ ഓസ്ട്രേലിയയും ന്യൂസിലൻഡും സാക്ഷ്യം വഹിക്കും. എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് വനിതാ ലോകകപ്പിൽ മത്സരിക്കുന്നത്. എന്നാൽ, മുപ്പത്തിമൂന്നാമതൊരു ടീം കൂടി ഓസ്ട്രേലിയയിലെത്തിയിട്ടുണ്ട്. അവർക്കിവിടെ കളിക്കാൻ അവസരമില്ല. പക്ഷേ, സ്വന്തം രാജ്യത്ത് കളി കാണാൻ പോലും അവസരമില്ലാത്തവർക്ക് ഗ്യാലറിയിലിരിക്കാൻ കിട്ടുന്ന അവസരം പോലും മഹാഭാഗ്യം!
അഫ്ഗാനിസ്ഥാന്‍റെ ദേശീയ ഫുട്ബോൾ ടീമിൽ അംഗങ്ങളായിരുന്നവരാണിവർ. 2021ൽ താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തപ്പോൾ അന്താരാഷ്‌ട്ര രക്ഷാപ്രവർത്തകർ ഇവരെ സുരക്ഷിതരായി ഓസ്ട്രേലിയയിലെത്തിക്കുകയായിരുന്നു.
സംഘത്തിലെ എട്ടു പേർ മൊറോക്കോ ടീമിന്‍റെ പരിശീലനം കാണാൻ കഴിഞ്ഞ ദിവസം എത്തി. മൊറോക്കൻ ആരാധകരുടെ കൂടെ ടീമിനെ പ്രചോദിപ്പിക്കാനും അവർ മുന്നിലുണ്ടായിരുന്നു. വനിതാ ലോകകപ്പിനു യോഗ്യത നേടുന്ന ആദ്യ അറബ് രാഷ്‌ട്രമാണ് മൊറോക്കോ.
ലോകകപ്പിന്‍റെ കളത്തിലില്ലെങ്കിലും, ഗ്യാലറിയിലെ തങ്ങളുടെ സാന്നിധ്യം, യാഥാസ്ഥിതിക മത ചിട്ടകൾ നിലനിൽക്കുന്ന രാജ്യങ്ങളിലെ വനിതാ കായികതാരങ്ങളുടെ ദുരവസ്ഥ ലോകത്തിന്‍റെ ശ്രദ്ധയിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് അഫ്ഗാൻ വനിതാ താരങ്ങൾ.

