മധു വിഹാർ: ദമ്പതികൾ തമ്മിലുള്ള തർക്കത്തിനിടെ മകന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കി പിതാവ്. മൊബൈൽ ആപ്പ് ഡൗൺലോഡ് ആകാനുള്ള കാലതാമസത്തിൻറെ പേരിലുള്ള തർക്കത്തിനിടയിൽ പിതാവിനോട് സമാധാനപ്പെടാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് 23കാരനായ മകനെ പിതാവ് കുത്തിയത്. ദില്ലിയിലെ മധു വിഹാറിലാണ് സംഭവം. എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ നിന്ന് സീനിയർ മാനേജരായി വിരമിച്ച അശോക് സിംഗ് എന്ന 64കാരനാണ് മകൻറെ നെഞ്ചിൽ കത്തി കുത്തിയിറക്കിയത്.
ഭാര്യ മഞ്ജു സിംഗിനും മകൻ ആദിത്യ സിംഗിനുമൊപ്പമായിരുന്നു അശോക് സിംഗ് താമസിച്ചിരുന്നത്. ഗുരുഗ്രാമിൽ കംപ്യൂട്ടർ എൻജിനിയറാണ് ആദിത്യ. അടുത്തിടെയാണ് അശോക് സിംഗ് ഗുരുഗ്രാമിൽ ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. ഇത് സംബന്ധിയായ പണം കൈമാറ്റത്തിനായി ഭാര്യ മഞ്ജുവിനോട് ഫോണിൽ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ അശോക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അശോക് വിചാരിച്ചതിലും അധികം സമയം ആപ്പ് ഡൌൺലോഡ് ആവുന്നതിന് എടുത്തതോടെ ഇയാൾ പ്രകോപിതനാവുകയായിരുന്നു. ഭാര്യയോട് ഇതിനെ ചൊല്ലി അശോക് വാക്കേറ്റമായി.
ഇതിനിടെ പിതാവിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആദിത്യയ്ക്ക് കുത്തേൽക്കുന്നത്. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയെടുത്തായിരുന്നു ആക്രമണം. ആദിത്യയെ ലാൽ ബഹാദുർ ശാസ്ത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെഞ്ചിലും വാരിയെല്ലിലുമായി രണ്ട് തവണയാണ് ആദിത്യയ്ക്ക് കുത്തേറ്റിട്ടുള്ളത്. മനപ്പൂർവ്വം ഗുരുതരമായി പരിക്കേൽപ്പിച്ചതിന് അശോക് സിംഗിനെതിരെ കേസ് എടുത്തിട്ടുണ്ട്.

