ഇംഫാൽ: മണിപ്പൂരിൽ സംഘർഷം കടുക്കുന്നു. സുരക്ഷാ സൈനികരും ജനങ്ങളുമായുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്ക്. അക്രമികൾ കേന്ദ്രമന്ത്രി അടക്കമുള്ള ബിജെപി നേതാക്കളുടെ വീടിന് തീയിടാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്
ബിഷ്ണുപുരിലെ ക്വാക്തയിലും ചുരാചന്ദ്പുരിലും രാത്രിയേറെ വൈകിയും തുടർന്ന വെടിവയ്പ്പ് ജനങ്ങളെ പരിഭ്രാന്തരാക്കി. ഇരിങ്ബാം പൊലീസ് സ്റ്റേഷനിൽ നിന്ന് ആയുധങ്ങൾ മോഷ്ടിക്കാൻ ശ്രമം നടന്നു. കലാപകാരികൾ ഒത്തു കൂടുന്നത് തടയുന്നതിനായി രാത്രി മുഴുവൻ സൈന്യവുംഅസം റൈഫിൾസും ദ്രുത കർമ സേനയും സംയുക്തമായി മാർച്ച് നടത്തിയിരുന്നുവെങ്കിലും അക്രമകാരികളെ നിയന്ത്രിക്കാനായിട്ടില്ല. അതേ സമയം ആയിരം പേരടങ്ങുന്ന ഒരു സംഘം പാലസ് കോംപൗണ്ടിനോടു ചേർന്ന കെട്ടിടങ്ങൾക്ക് തീയിടാൻ ശ്രമിച്ചു. ഒടുവിൽ ദ്രുത കർമസേന കണ്ണീർവാതകം പ്രയോഗിച്ചതോടെയാണ് സംഘം മടങ്ങിപ്പോയത്.
എംഎൽഎ ബിസ്വാജീത്, ബിജെപി വനിതാ വിഭാദഗം പ്രസിഡന്‍റ് ശാരദാ ദേവി, കേന്ദ്ര മന്ത്രി ആർ. കെ. രഞ്ജൻ സിങ്ങ് എന്നിവരുടെ വീടുകൾ തകർക്കാനും തീയിടാനുമുള്ള ശ്രമങ്ങൾ സൈന്യം ചെറുത്തു. വാങ്കേ, പോറോംബാറ്റ്, താങ്കാപാട് തുടങ്ങിയവിടങ്ങളിൽ അക്രമികൾ നടുറോഡിൽ തീയിട്ടതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു.

