തിരുവനന്തപുരം: സർക്കാറിനെതിരെ യോജിച്ച് നിൽക്കേണ്ട സമയത്തെ സംയുക്ത ഗ്രൂപ്പ് നീക്കം ശരിയായില്ലെന്നായിരുന്നു കെപിസിസി നേതൃത്വത്തിന്റെ പ്രധാന നിലപാട്. അതേ വാദം ലീഗ് ഉയർത്തിയതിന്റെ സന്തോഷത്തിലാണ് കോൺഗ്രസ് നേതൃത്വം. ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിൽ ഗ്രൂപ്പ് തർക്കം ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗ്രൂപ്പ് നീക്കങ്ങൾക്കെതിരെ പാർട്ടിക്കുള്ളിലും മുന്നണിയിലും ഉയരുന്ന വികാരം വഴി എതിർപ്പുകളെ നേരിടാനാണ് കെപിസിസി നേതൃത്വത്തിന്റെ നീക്കം. ലീഗിന് മാത്രമല്ല, ആർഎസ്പി അടക്കമുള്ള മറ്റ് കക്ഷികൾക്കും മുന്നണിയിലെ ഒന്നാം കക്ഷിയിൽ വീണ്ടും പോര് തുടങ്ങിയതിൽ അമർഷമുണ്ട്. പോരിന് തെരഞ്ഞെടുത്ത സമയം ശരിയായില്ലെന്ന വാദം ഒന്ന് കൂടി ശക്തമായി ഉയർത്തി എ-ഐ ഗ്രൂപ്പുകളുടെ പരാതികളെ നേരിടാനാണ് സതീശന്റെയും സുധാകരന്റെയും നീക്കം. പ്രത്യേകിച്ചു ഇരുവർക്കുമെതിരായ കേസും അന്വേഷണവും കൂടി വന്ന പശ്ചാത്തലത്തിൽ. ഉൾപ്പോര് വിട്ട് സർക്കാറിനെ നിശിതമായി നേരിടാൻ ഒരുമിച്ച് നിൽക്കണമെന്ന വാദം പാർട്ടിക്കുള്ളിലും ശക്തം.
ബ്ലോക്ക് പ്രസിഡണ്ടുമാരെ നിശ്ചയിച്ചതിൽ നേരത്തെ പരാതിപ്പെട്ട കെ മുരളീധരൻ കഴിഞ്ഞദിവസം പഠനക്യാമ്പിലെത്തി ഗ്രൂപ്പുകൾക്കെതിരെ തിരിഞ്ഞത് ഇത് കൊണ്ട് തന്നെ. സുധാകരനും സതീശനുമെതിരായ കേസുകളെ ശക്തമായി എതിർക്കുമ്പോഴും ഉന്നയിച്ച പരാതികൾ പരിഹരിക്കണമെന്ന നിലപാടിലാണ് ഗ്രൂപ്പുകൾ. കേരളത്തിലുണ്ടായിട്ടും സംസ്ഥാനത്തിന്റെ ചുമതലയുള്ള താരിഖ് അൻവറിനെ കാണാതിരിക്കുന്ന ഗ്രൂപ്പ് നേതാക്കൾ അമർഷം ഒട്ടും കുറക്കുന്നില്ല.

