ന്യൂയോർക്ക്: കഴിഞ്ഞ 7 കൊല്ലമായി കേരളത്തിൽ മാതൃകാഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ന്യൂയോർക്കിലെ ലോക കേരളസഭയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പറഞ്ഞതെല്ലാം പാലിക്കുന്ന സർക്കാരാണ് നിലവിൽ കേരളത്തിലുള്ളത്. വാഗ്ദാനങ്ങൽ നടപ്പാക്കിയതിനാലാണ് ജനം തുടർഭരണം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016ന് ശേഷമാണ് നടക്കില്ലെന്ന് കരുതിയ കാര്യങ്ങളെല്ലാം സംസ്ഥാനത്ത് നടന്നത്.അത് വരെ നിരാശയിലായിരുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ പ്രത്യാശയും പ്രതീക്ഷയും കൈവന്നിരിക്കുകയാണ്. ഗെയ്ല്, കെ ഫോണ്‍, റോഡ് വികസന പദ്ധതികള്‍ തുടങ്ങിയവ മുഖ്യമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ടൈംസ് സ്ക്വയറിൽ നടന്ന പൊതുസമ്മേളനത്തിൽ വന്‍ ജനപങ്കാളിത്തമായിരുന്നു. ഇപ്പോൾ നടപ്പിലായില്ലെങ്കിലും ഭാവിയിൽ അനുമതി ലഭിക്കാവുന്ന പദ്ധതിയാണ് കെ- റെയിൽ. വന്ദേഭാരതിന് നല്ല സ്വീകാര്യതയാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. ഈ പദ്ധതി നടപ്പിലാക്കിയതോടെയാണ് അതിവേഗ ട്രെയിനിന്റെ ആവശ്യകത ആളുകൾക്ക് മനസ്സിലായത്. അതുകൊണ്ടുതന്നെ കെ-റെയിൽ പദ്ധതിക്കുള്ള അനുമതിക്കായുള്ള പരിശ്രമം തുടരുകയാണ്. കേരളത്തിൽ സർവ്വതല സ്പർശിയായ വികസനമാണ് ലക്ഷ്യം.
ഇന്റർനെറ്റ് ലഭ്യത ജനങ്ങളുടെ അവകാശമാണ്. അത് കെ ഫോൺ വഴി കേരളത്തിൽ സാക്ഷാത്കരിക്കപ്പെട്ടു. ശബരിമല വിമാനത്താവളവും അത്തരക്കിൽ യാഥാർഥ്യമാകും. അതിനായുള്ള അനുമതി കേന്ദ്രത്തിൽ നിന്നും തത്വത്തിൽ ലഭിച്ച് കഴിഞ്ഞു. കേരളത്തിലെ റോഡുകൾ മികച്ചതാണ്. അരിക്കൊമ്പനെ കൊണ്ടു പോയപ്പോളാണ് എല്ലാവരും മലമ്പ്രദേശത്തുള്ള റോഡുകൽ നല്ല നിലയിലാണെന്നു മനസ്സിലാക്കുന്നത്.
മുഖ്യമന്ത്രിക്കു പുറമെ ധനമന്ത്രി കെ.എന്‍. ബാലഗോപാൽ, നിയമസഭാ സ്പൂക്കർ എ.എന്‍. ഷംസീർ, നോർക്കാ വൈസ് ചെയർമാന് പി. ശ്രീരാമകൃഷ്ണന്, ചീഫ് സെക്രട്ടറി വി.പി ജോയ് എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ന്യൂയോർക്കിൽ നടക്കുന്ന ലോക സഭാ സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രി വാഷിങ്ടന്‍ ഡിസി സന്ദർശിക്കും. ക്യൂബ സന്ദർശിച്ച ശേഷമാകും മുഖ്യമന്ത്രി കേരളത്തിലേക്കു മടങ്ങുക.

