പെരിന്തൽമണ്ണ : ഇരുതലമൂരി പാമ്പുമായി തട്ടിപ്പ് നടത്തുന്ന സംഘം മലപ്പുറം പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിൽ. ഹെൽത് ഇൻസ്‌പെക്ടർ അടക്കം ഏഴ് പേർ അറസ്റ്റിലായി. കോടികൾ വില പറഞ്ഞുറപ്പിച്ച നാല് കിലോയോളം തൂക്കം വരുന്ന ഇരുതലമൂരി ഇവരിൽ നിന്ന് കണ്ടെടുത്തു.
പറവൂർ വടക്കും പുറം കള്ളംപറമ്പിൽ പ്രഷോബ്, തിരുപ്പൂർ സ്വദേശികളായ രാമു, ഈശ്വരൻ, വയനാട് വേങ്ങപ്പള്ളി കൊമ്പൻ വീട്ടിൽ നിസാമുദ്ദീൻ, പെരിന്തൽമണ്ണ തൂത സ്വദേശി കാട്ടുകണ്ടത്തിൽ മുഹമ്മദ് അഷറഫ്, കണ്ണൂർ തളിപ്പറമ്പ് പനക്കുന്നിൽ ഹംസ, കൊല്ലം തേവലക്കര സ്വദേശി പാലക്കൽ വീട്ടിൽ സുലൈമാൻകുഞ്ഞ് എന്നിവരാണ് അറസ്റ്റിലായത്. വിൽക്കാനുള്ള ശ്രമത്തിനിടെ മാനത്തുമംഗലം ജംഗ്ഷന് സമീപം വച്ച് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആണ് ഇരുതലമൂരിയെ പൊലീസ് കണ്ടെത്തിയത്.
പ്രഷോബ്, നിസാമുദ്ദീൻ എന്നിവരാണ് രാമു, ഈശ്വരൻ എന്നിവർ മുഖേന നാലര ലക്ഷം രൂപയ്ക്കാണ് ആന്ധ്രയിൽ നിന്ന് വാങ്ങിയ ഇരുതലമൂരി പാമ്പിനെ കേരളത്തിലെത്തിച്ചത്. ശേഷം വിവിധ ഏജന്റുമാർ മുഖേന ആറുകോടിയോളം രൂപ വിലപറഞ്ഞുറപ്പിച്ച ശേഷം വിൽപ്പനയ്ക്കായി പരിന്തൽമണ്ണയിലെത്തിക്കുകയായിരുന്നു.
തൂക്കത്തിനനുസരിച്ച് അന്താരാഷ്ട്രമാർക്കറ്റിൽ കോടിക്കണക്കിന് രൂപ വില ലഭിക്കുന്നതാണ് ഇരുതലമൂരിയെന്ന പാമ്പ്. വിദേശത്ത് സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കുന്നതിനാണ് പ്രധാനമായും ഇവയെ ഉപയോഗിക്കുക. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇരുതലമൂരിയെ പിടിക്കുന്നതോ കൈവശം വയ്ക്കുന്നതോ വിൽപ്പന നടത്തുന്നതോ കുറ്റകരമാണ്. എന്നാൽ ഇരുതലമൂരി, വെള്ളിമൂങ്ങ, എന്നിവ കൈവശം വച്ച് കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘം പ്രവർത്തിക്കുന്നതായും ഇത്തരം ഇടപാടുകൾ നടക്കുന്നതായും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പിടിയിലായ മുഹമ്മദ് അഷറഫ് വളാഞ്ചേരിയിൽ ഹെൽത്ത് ഇൻസ്‌പെക്ടറാണ്. പ്രതികളേയും പാമ്പിനേയും തുടരന്വേഷണത്തിനായി പൊലീസ് കരുവാരക്കുണ്ട് വനം വകുപ്പിന് കൈമാറി. ഇത്തരത്തിൽ കോടികളുടെ തട്ടിപ്പ് നടത്തുന്ന ഈ സംഘത്തിലെ മറ്റു ഇടനിലക്കാരെ കുറിച്ച് സൂചന ലഭിച്ചതായും അവരുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും പെരിന്തൽമണ്ണ ഡിവൈഎസ് പി. എം. സന്തോഷ് കുമാർ, സി.ഐ. പ്രേംജിത്ത് എന്നിവർ പറഞ്ഞു