തനിക്കെതിരെ പടയൊരുക്കം നടത്തിയത് തന്‍റെ നേതാക്കളാണ്, സിപിഎമ്മുമായി ചർച്ച നടത്തിയെന്ന് വിശ്വസിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ല: വി.ഡി. സതീശൻ
പാർട്ടി ദേശീയ നേതൃത്വം പരിശോധിച്ച ശേഷം തീരുമാനമെടുക്കട്ടേയെന്നും ഇതൊക്കെ നല്ലതാണോയെന്ന് യോഗം ചേർന്നവർ ആലോചിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു

കൊച്ചി: തനിക്കെതിരെ പടയൊരുക്കം നടത്തിയത് കോൺഗ്രസുകാരായ തന്‍റെ നേതാക്കളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അവർ സിപിഎമ്മുമായി ചർച്ച നടത്തിയെന്ന് വിശ്വസിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും പാർട്ടിപ്രവർത്തകരുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ദേശീയ നേതൃത്വം പരിശോധിച്ച ശേഷം തീരുമാനമെടുക്കട്ടേയെന്നും ഇതൊക്കെ നല്ലതാണോയെന്ന് യോഗം ചേർന്നവർ ആലോചിക്കട്ടെയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പുനഃസംഘടന നടത്തിയത് ജനാധിപത്യപരമായാണെന്നും തൻ ആരെയും തന്‍റെ ആളായി ചേർത്തിട്ടില്ലെന്നും നിയമിക്കപ്പെട്ടവരെല്ലാം തന്‍റെ ആളുകളാണെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ ആരോപണമുന്നയിച്ചവരുമായി നേരിട്ട് കൂടിക്കാഴ്ച്ച നടത്തും. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കും. താൻ അത്ര സീനിയറായ ആളല്ലെന്നും തനിക്കതിൽ ഈഗോ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പുനരിജ്ജീവനത്തിന്‍റെ പാതയിലാണ്. ഭരണം നഷ്ടമായതിൽ നേതാക്കൾ നിരാശയിലായിരുന്നു. കോൺഗ്രസിൽ അക്കാലത്തുനിന്നും വളരെ വലിയ പുരോഗമനങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോൾ ഒരു ഗ്രൂപ്പ് മീറ്റിങ് നടന്നപ്പോഴത് വലിയ വാർത്തയായി. അത് നല്ല കോൺഗ്രസിന്‍റെ നല്ലമാറ്റത്തെയാണ് കാണിക്കുന്നത്. പണ്ട് എന്നും എന്നും മീറ്റിങ് നടത്തുമ്പോൾ വിലയില്ലായിരുന്നല്ലോ എന്നും അദ്ദേഹം പറഞ്ഞു.

വിജിലൻസ് കേസിനെ എതിർക്കുന്നില്ല. ധൈര്യമുണ്ടെങ്കിൽ അന്വേഷണം നടത്താൻ താൻ വെല്ലുവിളിച്ചതാണ്. അന്വേഷണം നടക്കട്ടെ. എന്നാൽ ആരോപണത്തിൽ കഴമ്പില്ലെന്ന് മുഖ്യമന്ത്രിക്ക് തന്നെ നേരത്തെ ബോധ്യപ്പെട്ടതാണെന്നും ഹൈക്കോടതിയും നോട്ടീസ് പോലും അയക്കാതെ തള്ളിയതാണെന്നും സതീശൻ പറഞ്ഞു. മാത്രമല്ല മുഖ്യമന്ത്രി വിളിക്കുമ്പോൾ സതീശൻ പേടിച്ചെന്ന് പറയണം, പേടിച്ചെന്നു കോൾക്കുമ്പോൾ അദ്ദേഹത്തിന് സമാധാനമാവുമെന്നും അദ്ദേഹം പരിഹസിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →