കൊച്ചി : വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മഹാരാജാസ് കോളേജ് ഗവേണിംഗ് കൗൺസിൽ 09.06.2023 ന് നടക്കും. യോഗത്തിൽ വ്യാജ സർട്ടിഫിക്കറ്റ് അടക്കം ചർച്ചയാകും. അധ്യാപകർക്ക് വീഴ്ച്ച പറ്റിയോ എന്നും പരിശോധിക്കും. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണത്തിന് കോളേജിനകത്തുനിന്ന് സഹായം ലഭിച്ചോ എന്നതും ചർച്ചയാകും.
ആർക്കിയോളജി വിഭാഗം മേധാവി ഡോക്ടർ വിനോദ് കുമാറിനെ വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് നീക്കണമെന്ന പരാതി പരിഹാര സെല്ലിന്റെ ശുപാർശ യോഗം ചർച്ച ചെയ്യും. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉൾപ്പടെ ഇദ്ദേഹത്തിനെതിരെ പരാതി നൽകിയിരുന്നു.
അദ്ധ്യാപകർ ഉൾപ്പടെ കൃതിമ രേഖകൾ ഉണ്ടാക്കി എന്ന് അറിയിച്ച ആർഷോ വകുപ്പ് മേധാവിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു. കെഎസ്.യു വുമായി ചേർന്ന് തനിക്കെതിരെ വിവാദം പടച്ചുവിട്ടത് എച്ച്ഒഡി. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളുടെ പുറകിലെ ഗൂഢാലോചനയിൽ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകിയെന്ന് ആർഷോ അറിയിച്ചു. കെ വിദ്യ നിലവിൽ എസ്എഫ്ഐ പ്രവർത്തകയല്ല. വ്യാജ രേഖ ചമച്ച വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, മാർക്ക് ലിസ്റ്റ് വിവാദത്തിൽ മഹാരാജാസ് കോളേജ് അദ്ധ്യാപകനെതിരായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തൽ. ഡോ. വിനോദ് കുമാർ കൊല്ലോനിക്കലിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് എക്സാമിനേഷൻ കമ്മറ്റിയുടെ വിലയിരുത്തൽ. വിദ്യാർത്ഥിക്ക് മാർക്ക് കൂട്ടി നൽകിയെന്ന പരാതിയിലും കഴമ്പില്ലെന്ന് കമ്മിറ്റി കണ്ടെത്തി.
എഴുതാത്ത പരീക്ഷ താൻ ജയിച്ചെന്ന് വരുത്തിത്തീർക്കാൻ ഗൂഢാലോചന നടന്നെന്നാണ് പിഎം ആർഷോ പ്രതികരിച്ചത്. 2020 അഡ്മിഷനിൽ ഉള്ള തന്നെ 2021 ലെ കുട്ടികളുടെ ഒപ്പം പരീക്ഷ എഴുതിയതായി പ്രചരിപ്പിച്ചുവെന്നും മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പലവട്ടം വാക്കു മാറ്റി മാറ്റി പറയുന്നുവെന്നും ആർഷോ പറഞ്ഞു. തനിക്കെതിരെ ഒരു തെളിവ് പോലും പുറത്തു വിടാൻ പ്രതിപക്ഷത്തിന് സാധിച്ചില്ലെന്ന് ആർഷോ അവകാശപ്പെട്ടിരുന്നു. എഴുതാത്ത പരീക്ഷ വിജയിച്ചു എന്ന് വാർത്തകളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ എസ്എഫ്ഐയെ മോശമായി ചിത്രീകരിക്കാൻ വ്യാജ വാർത്ത നൽകി. വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്ക് എതിരെ നടപടികൾ സ്വീകരിക്കണമെന്നും ആർഷോ പറഞ്ഞു,

