കലാപം പൂർണമായി അവസാനിപ്പിക്കാൻ പൊലീസിന് കഴിയാതെ വന്നതിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. സംഘർഷത്തിനു പിന്നാലെ സിആർപിഎഫ് മുൻ മേധാവി കുൽദീപ് സിങിനെ മണിപ്പൂർ സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവായി കേന്ദ്രം നിയമിച്ചിരുന്നു.
അതേസമയം, കലാപത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘം കലാപത്തെക്കുറിച്ച് അന്വേഷണം നടത്തും. കലാപവുമായി ബന്ധപ്പെട്ട ചില കേസുകൾ സിബിഐക്കു കൈമാറും. പക്ഷപാത രഹിതമായി അന്വേഷണം പൂർത്തിയാക്കുമെന്നും കലാപത്തിനു കാരണക്കാരായവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
കലാപത്തിൽ കൊല്ലപ്പെട്ടവർക്ക് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകുമെന്നും അമിത് ഷാ പറഞ്ഞു. സമാധാന ശ്രമങ്ങൾക്കായി ഗവർണറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും.

