ആലപ്പുഴ : സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ബുള്ളറ്റ് മോഷണം നടത്തി വന്ന മൂന്നംഗ സംഘം പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ പ്രതികളെ ആലപ്പുഴ മാരാരിക്കുളം പൊലീസാണ് പിടികൂടിയത്. ഓരോ സ്ഥലങ്ങളിലും വാടകയ്ക്ക് വീടെടുത്ത് താമസിച്ചാണ് ഇവർ ബുള്ളറ്റ് മോഷണം നടത്തിവന്നത്. മാരാരിക്കുളം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന ബുള്ളറ്റ് മോഷണം പോയ കേസിലാണ് പ്രതികൾ പിടിയിലായത്. തിരുവനന്തപുരം കുട്ടിച്ചൽ സ്വദേശി സൗദ്, ഇയാളുടെ സഹോദരൻ സബിത്ത്, കരമന സ്വദേശി കാർത്തിക്ക് എന്നിവരെയാണ് മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ പ്രതികൾ അന്തർജില്ലാ ബുള്ളറ്റ് മോഷണം പതിവാക്കിയവരാണെന്നു പൊലീസിന് വ്യക്തമായി.
മാരാരിക്കുളം കളിത്തട്ട് ഭാഗത്ത് വീട് OLX ലൂടെ വീട് വാടകയ്ക്ക് എടുത്ത് താമസിച്ച്, ഗൂഡാലോചന നടത്തി എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ നിന്നും എഴ് ബുള്ളറ്റ് മോട്ടർ സൈക്കിൾ മോഷ്ടിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ബൈക്കുകളുടെ യാഥാർത്ഥ ആർസി ഉടമസ്ഥരുടെ ഫോൺ നമ്പർ, പരിവഹൻ ഓൺലൈൻ സൈറ്റിലുടെ, മൊബൈൽ ഫോൺ അപ്ഡേഷൻ നടത്തി മാറ്റും. എൻജിൻ ചെയ്സിസ് നമ്പരിലും മാറ്റങ്ങൾ വരുത്തി, ആർ.സി ബുക്ക് വ്യാജമായി പ്രിന്റ് ചെയ്ത് OLX ലൂടെ വില്പന നടത്തുന്നതാണ് പ്രതികളുടെ രീതി.
പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്ന കളിത്തട്ട് ഭാഗത്തുള്ള വിട്ടിൽ നിന്നും വ്യാജമായി ആർ.സി ബുക്ക് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച ലാപ് ടോപ്പ്, പ്രിന്റർ മറ്റ് അനുബന്ധ ഉപകരണങ്ങളും, ഡ്യൂപ്ലിക്കേറ്റ് താക്കോലുകളും കണ്ടെടുത്തു. പിടിയിലായവർ എറണാകുളം മരട്, എറണാകുളം സെൻട്രൽ, തിരുവനന്തപുരം പേട്ട, പൂജപ്പുര എന്നീ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്ന ബുളളറ്റ് മോഷണകേസ്സുകളിലെ പ്രതികള്‍. പ്രതികൾ നിലവിൽ 8 ഓളം ബുള്ളറ്റുകൾ മോഷണം ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതികൾ ഇനിയും മറ്റ് കേസ്സുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരുകയാണ് പൊലീസ്. മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലെ ഒന്നാം പ്രതിയായ സൗദ് നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കള്ള നോട്ട് കേസ്സിലേയും പ്രതിയാണ്. മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി. ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

