അടിമാലി ∙ വൈദികനെന്നു വിശ്വസിപ്പിച്ചു തിരുവനന്തപുരത്തെ ഹോട്ടൽ വ്യവസായിയിൽ നിന്ന് 35 ലക്ഷം തട്ടിയ കേസിൽ കപ്യാരായി അഭിനയിച്ച ആനച്ചാൽ പാറക്കൽ ഷിഹാബ് (41) അറസ്റ്റിൽ. വ്യവസായിയെ വൈദികനാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച തൊടുപുഴ അരക്കുഴ ലക്ഷ്മി ഭവനിൽ അനിൽ വി.കൈമളിനെ (38) അന്വേഷണ സംഘം വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
മൂന്നാറിൽ കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി ലാഭത്തിൽ വിൽപന നടത്തി പണം സമ്പാദിക്കാം എന്ന് വ്യവസായിയെ ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ 2023 മെയ് 19ന് വ്യവസായിയോട് 35 ലക്ഷം രൂപയുമായി ചിത്തിരപുരത്ത് എത്താൻ വൈദികനായി ചമഞ്ഞ അനിൽ വി.കൈമൾപറഞ്ഞു. പണവുമായി 4 മണിക്ക് എത്തിയതോടെ കപ്യാരായി അഭിനയിച്ച ഷിഹാബ് എത്തി വ്യാപാരിയിൽ നിന്ന് പണം തട്ടിയെടുത്ത് സ്ഥലം വിടുകയായിരുന്നു. ചതിയിൽ പെട്ടെന്നു ബോധ്യമായതോടെ വ്യവസായി നൽകിയ പരാതിയിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.
ഷിഹാബാണ് കേസിലെ ഒന്നാം പ്രതി. ഇയാളിൽ നിന്ന് രണ്ടര ലക്ഷം രൂപയും സ്വർണാഭരണങ്ങളും കണ്ടെത്തിയതായി ഡിവൈഎസ്പി ബിനു ശ്രീധർ പറഞ്ഞു. വെള്ളത്തൂവൽ എസ്എച്ച്ഒ ആർ.കുമാർ, എസ്ഐമാരായ സജി എൻ.പോൾ, സി.ആർ.സന്തോഷ്, ടി.ടി.ബിജു, സിപിഒമാരായ ശ്രീജിത് ജോസ്, എം.നിഷാദ് എന്നിവരുടെ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു….

