മണിപ്പൂർ: ആഭ്യന്തര കലാപം രൂക്ഷമായ മണിപ്പൂരിൽ ജനജീവിതം വീണ്ടും ദുസ്സഹമാക്കി അവശ്യ സാധനങ്ങളുടെ വില കുത്തനെ കുതിക്കുന്നു. പെട്രോൾ, അരി, ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയ വസ്തുക്കളുടെ വില കുത്തനെ വർധിച്ച് ഇരട്ടിയിലധികമായി. സംസ്ഥാനത്ത് ലഭിക്കുന്ന സൂപ്പർഫൈൻ അരിചാക്കിന് 900 രൂപയായിരുന്നത് 1,800 രൂപയായി ഉയർന്നു. ഉരുളക്കിഴങ്ങിനും ഉള്ളിക്കും വില 20 മുതൽ 30 രൂപ വരെ വർധിച്ചു. പലയിടത്തും പെട്രോളിന് 170 രൂപയിലെത്തി. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സാധനങ്ങളുടെ ഇറക്കുമതി കുറഞ്ഞതോടെയാണ് അവശ്യ സാധനങ്ങളുടെ വില വർധിക്കുന്നത്. പെട്രോൾ മുതൽ പച്ചക്കറികൾക്ക് വരെ ആളുകൾ ഇരട്ടിയിലധികം പണം നൽകിയാണ് വാങ്ങുന്നത്.
30 മുട്ടകൾ ഉൾക്കൊള്ളുന്ന പെട്ടിയൊന്നിന് 180 രൂപയിൽ നിന്ന് 300 രൂപയായി. നൂറുരൂപയോളമാണ് ഉരുളക്കിഴങ്ങിന് വില. മെയ്‌തേയി, കുകി സമുദായക്കാർ തമ്മിലുള്ള ആഭ്യന്തര പ്രശ്‌നം കാര്യമായി ബാധിക്കാത്ത ജില്ലകളിൽ വരെ വിലക്കയറ്റം സാരമായി ബാധിച്ചു. പുകയില ഉത്പന്നങ്ങളുടെ വിലയും ഇരട്ടിയായി. 18 ഭക്ഷ്യവസ്തുക്കളുടെ പുതുക്കിയ മൊത്ത, ചില്ലറ വിലകളുടെ പട്ടിക സർക്കാർ പുറത്തിറക്കി.
മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്‌തേയി ഇംഫാൽ താഴ്വരയിലാണ് കൂടുതലും താമസിക്കുന്നത്. ജനസംഖ്യയുടെ 40 ശതമാനം വരുന്ന ആദിവാസികളായ നാഗകളും കുക്കികളും മലയോര ജില്ലകളിലാണ് താമസിക്കുന്നത്. ഈ രണ്ട് പേരെയുമാണ് വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത്.

