ട്രാൻസ് വ്യക്തി പ്രവീൺ നാഥ് പങ്കാളിയിൽ നിന്നും അതിക്രൂര പീഡനം നേരിട്ടതായി സഹയാത്രിക കൂട്ടായ്മ

ട്രാൻസ് വ്യക്തികളായ പ്രവീൺ നാഥും റിഷാനയും 2023 ഫെബ്രുവരിയിലാണ് വിവാഹിതരായത്. പങ്കാളിയായ റിഷാനയിൽ നിന്നും പ്രവീൺ നാഥ് ക്രൂരമായ പീഡനം നേരിട്ടതായി സഹയാത്രിക കൂട്ടായ്മ ആരോപിച്ചു. മരിക്കുന്നതിന് മുൻപ് പ്രവീൺ കടന്നു പോയത് ദുർബലമായ മാനസികാവസ്ഥയിലൂടെയാണെന്നും സഹയാത്രിക ഫേസ്ബുക് പേജ് വഴിയുള്ള പ്രസ്താവനയിലൂടെ വ്യക്തമാക്കി. വിഷയത്തിൽ പ്രവീണിന്റെ കുടുംബത്തോടൊപ്പം സഹയാത്രികയും നിയമനടപടികളിലൂടെ മുന്നോട്ട് പോകാൻ തീരുമാനിച്ചതായും അവർ വ്യക്തമാക്കി.

” ഏപ്രിൽ 10 നു റിഷാന, പ്രവീണിനെ അടിവയറ്റിൽ ചവിട്ടുകയും ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിക്കുകയും ഉണ്ടായി. വൈകിട്ട് സഹയാത്രിക ടീം നെ വിവരം അറിയിച്ച പ്രവീണിനെ ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആവശ്യമായ ചികിത്സ നേടിയ പ്രവീൺ ഏപ്രിൽ 10 നും ഏപ്രിൽ 2 നും തനിക്കു സംഭവിച്ച അതിക്രമങ്ങളെ കുറിച്ച് ഡോക്ടറോട്‌ വിശദീകരിക്കുകയും അവയെല്ലാം രേഖപെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് ബന്ധപെട്ടപ്പോൾ പ്രവീൺ റിഷാനക്ക്‌ എതിരെ ക്രിമിനൽ കുറ്റം ചുമത്താൻ വിസമ്മതിച്ചു.” – പ്രസ്താവനയിൽ സഹയാത്രിക ആരോപണം ഉയർത്തി.

മെയ് 4 ന് ആയിരുന്നു ബോഡിബിൽഡർ കൂടിയായ ട്രാൻസ്‌മാൻ പ്രവീൺ നാഥിനെ തൃശ്ശൂരിലെ വാടകവീട്ടിൽ വിഷാംശം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന്, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബോഡി ബിൽഡർ ആയിരുന്ന പ്രവീൺ 2021ൽ മിസ്റ്റർ കേരള മത്സരത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ജേതാവായിരുന്നു. 2022 ൽ മുംബൈയിൽ നടന്ന രാജ്യാന്തര ബോഡി ബിൽഡിങ്ങിന്റെ ഫൈനലിലും പ്രവീൺ മത്സരിച്ചു.

പോസ്റ്റിന്റെ പൂർണരൂപം :
ഞങ്ങളുടെ സുഹൃത്തും സഹപ്രവർത്തകനും സഹയാത്രികനും ആയ പ്രവീൺനാഥിന്റെ വിയോഗവുമായി ബന്ധപ്പെട്ട് സഹയാത്രിക നടത്തുന്ന പ്രസ്താവന
മുന്നറിയിപ്പ് : ശാരീരികവും ലൈംഗീകവുമായ അക്രമങ്ങളുടെയും ശാരീരിക അപമാനങ്ങളുടെയും വിവരണങ്ങൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. പ്രസ്താവനയിൽ വേദനാജനകവും അസ്വസ്ഥകരവുമായ വിവരണങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ എഡിറ്റ് ചെയ്തിട്ടുണ്ട്. എന്നാലും ഇതു വായിക്കുന്നവരിൽ പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കോം. വായിക്കുന്നതിന് മുൻപ് വേണ്ടത്ര മുൻകരുതലുകൾ എടുക്കാൻ ശ്രദ്ധിക്കുമല്ലോ.

ട്രാൻസ്മെൻ ആക്ടിവിസ്റ്റും സഹയാത്രികയുടെ ജീവനക്കാരനും നമ്മുടെ പ്രിയ സുഹൃത്തുമായ പ്രവീൺനാഥ് 2023 മെയ്‌ 3 നു മാരകമായ വിഷാംശം അടങ്ങുന്ന പദാർത്ഥങ്ങൾ കഴിച്ചതിനെ തുടർന്ന് മരണമടഞ്ഞു. പാലക്കാട്‌ ഉള്ള സ്വന്തം വീട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞുകൊണ്ട് അന്നേ ദിവസം ജോലിയിൽ നിന്നും അവധി എടുത്ത പ്രവീണിനെ പിന്നീട് തൃശ്ശൂരിലെ വാടക വീട്ടിൽ, വിഷാംശം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തുകയായിരുന്നു എന്നും അയാൾ ഒറ്റക്ക് ആയിരുന്നു എന്നും കമ്മ്യൂണിറ്റി സുഹൃത്തുക്കൾ വ്യക്തമാക്കുന്നു. ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിൽ സുഹൃത്തുക്കൾ ചേർന്ന് പ്രവീണിനെ എത്തിച്ചിരുന്നു. എന്നാൽ മെയ്‌ 4 നു സമയം ഏകദേശം വൈകുന്നേരം 4 PM നു പ്രവീൺ വെന്റിലെറ്ററിൽ വച്ചു ഹൃദയസ്തംഭനത്തെ തുടർന്ന് മരണമടഞ്ഞു.

മരിക്കുന്നതിനു മുമ്പുള്ള മാസം പ്രവീൺ വളരെ ദുർബലമായ മാനസികാവസ്ഥയിലൂടെ ആണ് കടന്ന് പോയിരുന്നത്. തന്റെ പങ്കാളിയുമാള്ള ബന്ധത്തെ ചൊല്ലി നേരിടേണ്ടി വന്ന സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളും തുടർച്ചയായ മാധ്യമ വിചാരണകളും തന്നെ എങ്ങനെ ബാധിച്ചിരുന്നു എന്നതിനെ കുറിച്ചും പ്രവീൺ തൻറെ ഫേസ് ബുക്ക്‌ പേജിൽ രേഖപെടുത്തിയിരുന്നു. തങ്ങളുടേത് ഒരു മാതൃകാ ബന്ധം ആണ് എന്ന പ്രതിച്ഛായ നിലനിർത്തേണ്ടുന്നതിന്റെ ആവശ്യകത അയാൾക്ക് ഉണ്ടായിരുന്നു. എന്നിരുന്നാലും, പ്രവീൺ തന്റെ പങ്കാളിയിൽ നിന്നും അനുഭവിച്ച ശാരീരികവും ലൈംഗികവും ആയ അക്രമങ്ങളെ കുറിച്ചുള്ള കുടുംബത്തിന്റെ വെളിപ്പെടുത്തൽ ഇതിനോടൊപ്പം ഞങ്ങൾക്ക് കൂട്ടി ചേർക്കേണ്ടതുണ്ട്.

വിവാഹത്തിന് മുമ്പും ശേഷവും പ്രവീൺ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് സഹയാത്രികയിൽ വെച്ച് ഞങ്ങളോട് തുറന്നു പറഞ്ഞിട്ടുണ്ട്. ഏപ്രിൽ മാസം ആണ് സംഗതികൾ വഷളാകുന്ന സ്ഥിതിയിൽ എത്തിച്ച മൂന്നു സംഭവങ്ങൾ ഉണ്ടാകുന്നതും തുടർന്ന് തൃശൂർ ജില്ലാ ആശുപത്രിയിലും, മെഡിക്കൽ കോളേജിലും റിപ്പോർട്ട്‌ ചെയ്യപെടുന്നതും.ഏപ്രിൽ 2 നു റിഷാന അയ്‌ഷു കസേര കൊണ്ട് പ്രവീണിന്റെ തലക്ക് അടിക്കുകയുണ്ടായതിനെ തുടർന്ന് തലയ്ക്ക് രണ്ടു സ്റ്റിച്ചും കൂടാതെ കൈക്ക് സാരമായ പരിക്കും സംഭവിച്ചിരുന്നു. സുഹൃത്തുക്കൾ ചേർന്ന് തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ഡോക്ടർ നോട്‌ അപകടം സംഭാവിച്ചതാണ് എന്നാണു പ്രവീൺ പറഞ്ഞത്.

പിന്നീട് ഏപ്രിൽ 10 നു റിഷാന, പ്രവീണിനെ അടിവയറ്റിൽ ചവിട്ടുകയും ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിക്കുകയും ഉണ്ടായി. വൈകിട്ട് സഹയാത്രിക ടീം നെ വിവരം അറിയിച്ച പ്രവീണിനെ ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആവശ്യമായ ചികിത്സ നേടിയ പ്രവീൺ ഏപ്രിൽ 10 നും ഏപ്രിൽ 2 നും തനിക്കു സംഭവിച്ച അതിക്രമങ്ങളെ കുറിച്ച് ഡോക്ടറോട്‌ വിശദീകരിക്കുകയും അവയെല്ലാം രേഖപെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ പോലീസ് ബന്ധപെട്ടപ്പോൾ പ്രവീൺ റിഷാനക്ക്‌ എതിരെ ക്രിമിനൽ കുറ്റം ചുമത്താൻ വിസമ്മതിച്ചു. ശേഷം, ഏപ്രിൽ 20 നു രാത്രി പ്രവീണിന് റിഷാനയിൽ നിന്നും പല തരത്തിൽ ഉള്ള ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങൾ നേരിടേണ്ടി വന്നു. കത്തികൊണ്ട് മുറിപ്പെടുത്തൽ, ശ്വാസം മുട്ടിക്കാൻ ശ്രമിക്കൽ , ബന്ധനസ്ഥനാക്കൽ, ലൈംഗിക പീഡനം, ഒരു ട്രാൻസ് മാൻ എന്ന രീതിയിൽ അപമാനിക്കുന്ന വീഡിയോ എടുത്തു അത് സാമൂഹ്യ മാധ്യമത്തിൽ പങ്കിടുമെന്ന് ഭീഷണി നേരിടുക എന്നിങ്ങനെ പലതും അദ്ദേഹത്തിനു അനുഭവിക്കേണ്ടി വന്നു. സഹയാത്രിക ടീം ഏപ്രിൽ 21 നാണ് ഈ വിവരങ്ങൾ മനസിലാക്കുന്നത്‌.. തുടർന്ന് ഏപ്രിൽ 22 നു തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവീണിനെ എത്തിച്ചു. മുറിവുകൾ/അതിക്രമം രേഖപ്പെടുത്തിയാലും റിഷാന ക്ക് എതിരെ കേസ് ആക്കില്ല എന്ന ഉറപ്പിൽ ആണ് പ്രവീൺ ആശുപത്രയിലേക്ക് വരാൻ തയ്യാറായത്. പോലീസ് റിപ്പോർട്ട്‌ ഉണ്ടായാൽ റിഷാനയുടെ ആളുകളിൽ നിന്നും ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് തനിക്കു ഭയമാണ് എന്നാണു പ്രവീൺ പറഞ്ഞത്. ജില്ലാ ആശുപത്രിയിലും കൂടാതെ മെഡിക്കൽ കോളേജ് ENT വിഭാഗത്തിലും പ്രവീൺ, നടന്ന സംഭവങ്ങൾ വിവരിച്ചു (കഴുത്ത് ഞെരിച്ചതിനെ തുടർന്ന് കഴുത്തിൽ നീര് വന്നിട്ടുണ്ടായിരുന്നതിനാൽ ആണ് ഇവിടേക്ക് കൊണ്ട് പോയത് ). ഏപ്രിൽ 23 നു സഹയാത്രിക ടീം അയാളെ തൃശൂർ മെഡിക്കൽ കോളേജിൽ എൻഡോസ്കോപിക്ക് വിധേയൻ ആക്കുകയും അതേ വിവരങ്ങൾ അവിടെയും തുടർന്നും പങ്കുവയ്ക്കുകയും രേഖപ്പെടുത്തുകയും ചെയ്തു.

റിഷാന അയിഷയുമൊത്തുള്ള ആറു മാസത്തെ പങ്കാളിത്തജീവിതത്തിൽ സഹയാത്രിക ടീം പല മാർഗങ്ങളിലൂടെ പ്രവീണിന് താങ്ങായി നിന്നിട്ടുണ്ട്. വിവാഹത്തിന് കുറച്ച് നാളത്തെ സമയം നൽകാനും, ശേഷം അയാളെ മാനസികവും ശാരീരികവും ആയി അപകടപ്പെടുത്തുന്ന ബന്ധം വേണ്ടെന്നു വയ്ക്കാനും ഞങ്ങൾ പ്രവീണിനോട് നിർദേശിച്ചിരുന്നു. കൂടാതെ റിഷാനയുടെ ട്രാൻസ് ( തിരഞ്ഞെടുത്ത) കുടുംബത്തിൽ ഉള്ളവരെയും ഞങ്ങൾ പ്രവീൺ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് അറിയിച്ചിരുന്നു. പ്രവീൺ പലരോടും തൻറെ പങ്കാളിയിൽ നിന്നുള്ള മോശം അനുഭവങ്ങൾ പങ്ക് വച്ചിരുന്നു എങ്കിലും, റിഷാന തന്നോടുള്ള സ്നേഹം കൊണ്ടാണ് ഇത്തരത്തിൽ പെരുമാറുന്നത് എന്ന് പ്രവീൺ പലപ്പോഴും വിശ്വസിച്ചിരുന്നു. ഈ ബന്ധം തുടരണം എന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. സഹയാത്രിക ടീം പ്രവീണിന്റെ ജോലി ഭാരം കുറയ്ക്കുകയും, ആവശ്യം ഉള്ളപ്പോൾ എല്ലാം ലീവ് അനുവദിക്കുകയും, മാനസികമായ പിന്തുണ ഉറപ്പുവരുത്തുകയും, പ്രവീണിന്റെ ദീർഘകാല കൌണ്‍സിലറുമാരുമായി ചർച്ച ചെയ്തു കൂടുതൽ മാനസിക ആരോഗ്യ മാർഗങ്ങൾ അവലംബിക്കുകയും ചെയ്തിരുന്നു. മെയ്‌ 3 ന് (ആത്മഹത്യാ ശ്രമം നടന്ന ദിവസം) ആരോഗ്യകരമായ ബന്ധം പുലർത്തിയിരുന്ന ബന്ധുമിത്രാദികളുടെ അടുത്തേക്ക് രണ്ടു മൂന്നു മാസത്തെ, മാനസിക ആരോഗ്യ അവധി എടുത്തു പോകുവാൻ സഹയാത്രിക പ്രവീണിനോട് ആവശ്യപ്പെടുവാൻ ഇരിക്കുകയായിരുന്നു. നിർഭാഗ്യവശാൽ ഞങ്ങൾ മെയ്‌ 4 നു വീണ്ടും കണ്ടുമുട്ടുമ്പോൾ പ്രവീൺ ആശുപത്രിയിൽ ഏറെ വേദന അനുഭവിക്കുകയായിരുന്നു.

നിയമപരമായ ചട്ടകൂടിനുള്ളിൽ നിന്നുകൊണ്ട് സഹയാത്രികയും പ്രവീണിന്റെ കുടുംബവും നീതിക്കായി മുന്നോട്ട് നീങ്ങാൻ തീരുമാനിച്ചിരിക്കുന്നു. ട്രാൻസ് ജെൻഡർ കൂട്ടായ്മയിലെ എണ്ണപ്പെട്ട വ്യക്തിത്വമായിരുന്നു പ്രവീൺ. ഒരേസമയം പ്രചോദനവും, ഉത്സാഹവും ഒരു പോസിറ്റീവ് ഉൾക്കാഴ്ചയും ഉള്ള പ്രവീൺ എല്ലാവരുടെയും സ്നേഹത്തിനു പാത്രമായ പ്രവർത്തകൻ ആയിരുന്നു. ദുരിതം അനുഭവിച്ചിരുന്ന ഒരുപാട് LGBTIAQ+ അംഗങ്ങൾക്ക് വലിയ ഒരു പിന്തുണ നൽകാൻ ധൈര്യപൂർവ്വം പ്രവീൺ മുന്നോട്ട് വന്നിരുന്നു. ട്രാൻസ് മെൻ, ബോർഡർ കമ്മ്യൂണിറ്റിക്കിടയിൽ വ്യക്തമായ ഒരു മാതൃകാവ്യക്തിത്വം ആയിരുന്നു അയാളുടേത്. തന്റെ ജീവിത യാത്രകളെക്കുറിച്ച് സമൂഹ്യ മാധ്യമങ്ങളിലും, ജെൻഡർ മാറ്റൽ ശാസ്ത്രക്രിയയിലെ അന്യായമായ നടപടികളെ ക്കുറിച്ചുള്ള ബോധവൽകരണങ്ങളിലും കേരളത്തിലെ ആദ്യ ട്രാൻസ്മെൻ ബോഡി ബിൽഡർ എന്ന നേട്ടത്തിന്റെ സന്തോഷത്തിലും തന്റെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് പ്രവീൺ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. പ്രവീണിന്റെ മരണത്തിൽ നീതി നേടിയെടുത്തു കൊണ്ട്പ്രവീണിന്റെ സേവനങ്ങളെ ആദരിക്കാനുള്ള കടമ ഞങ്ങൾക്കുണ്ട് എന്ന് ഞങ്ങൾ അടിയുറച്ചു വിശ്വസിക്കുന്നു.
പ്രവീണിന്റെ ആത്മഹത്യയുമായി ബന്ധപെട്ട ഈ ദുരൂഹ സാഹചര്യങ്ങൾ ട്രാൻസ് മെൻ, ട്രാൻസ് വുമെൻ, മറ്റ് ക്വിയർ /ട്രാൻസ് വ്യക്തികൾ പ്രിയപെട്ടവർ എന്നിവരിൽ ഉണ്ടാക്കിയ മനോവിഷമം ഞങ്ങൾ മനസിലാക്കുന്നു. വിശ്വസ്തരും തുറന്ന മനോഭാവം ഉള്ളവരും ആയ വ്യക്തികളുടെയും പ്രൊഫഷണൽ കൗൺസിലർ മാരുടെയും സേവനം ഈ ഒരു അവസ്ഥയിൽ കമ്മ്യൂണിറ്റിയുടെ വേദന ശമിക്കാൻ ഏറെ പ്രയോജനകരമാണ്. കൂടാതെ കമ്മ്യൂണിറ്റി അംഗങ്ങളുടെ പിന്തുണയും നിർണായകമാണ്. എല്ലാ വിഭാഗങ്ങളിൽ, എന്നത് പോലെ തന്നെ LGBTIAQ+ കമ്മ്യൂണിറ്റിയിലും ഗാർഹിക പീഡനവും പങ്കാളിയുടെ അതിക്രമങ്ങളും നിലനിക്കുന്നു എന്ന വാസ്തവം എല്ലാവരും മനസിലാക്കേണ്ടതുണ്ട്. ഞങ്ങൾ അത്തരം അതിക്രമങ്ങളെ ശക്തമായി എതിർക്കുന്നു. അതേ സമയം റിഷാന പ്രവീൺ ബന്ധത്തെ ചൊല്ലിയുള്ള ചർച്ചകൾ ട്രാൻസ് വിരുദ്ധതയും സ്വവർഗപ്രേമ ഭീതിയും പരത്തുന്നുണ്ട്. അതിനെ ഞങ്ങൾ ശക്തമായി വിയോജിക്കുന്നു. ട്രാൻസ് വിരുദ്ധ / സ്വവർഗ വിരുദ്ധ അപവാദങ്ങളിലേയ്ക്കും, മാനസികവും ശാരീരികവും ആയ അതിക്രമങ്ങളില്ലേയ്ക്കു0 അത് കലാശിക്കരുതെ എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പൊതുമാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്ന ഇത്തരം മിസ് ജെൻഡറിംഗ്, അപവാദങ്ങൾ, അക്രമം എന്നിവയ്ക്കെതിരെ ഞങ്ങൾ പോരാടും. കഴിഞ്ഞ ദശകത്തിൽ ട്രാൻസ്, ക്വിയർ സമൂഹം നേടിയെടുത്ത നിയമ പരിരക്ഷയും സാമൂഹിക അംഗീകാരവും മുൻനിർത്തി തുടർന്നുള്ള അവകാശ പോരാട്ടങ്ങളിലും അംഗീകാരത്തിനുള്ള പ്രക്ഷോപങ്ങളിലും ഞങ്ങൾ നിയമത്തോട് ചേർന്ന് നിൽക്കും.

പ്രവീണിന്റെ അനുഭവങ്ങൾ, ഗാർഹിക പീഡനം പങ്കാളിയിൽ നിന്നുള്ള മറ്റു അതിക്രമം തുടങ്ങിയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉയർത്തുന്ന,
നിയമപരവും നീതിപരവുമായ ആശങ്കകൾ ചെറുതല്ല. നമ്മുടെ സമൂഹത്തിലെ തുല്യത ഇല്ലാത്ത നീതി ന്യായ വ്യവസ്ഥ, ഗാർഹിക പീഡന പരിരക്ഷയിൽ എവിടെ ആണ് ട്രാൻസ് ജെൻഡർ, സിസ് ജൻഡർ വിഭാഗത്തിനു ഇടം നൽകുന്നത്?. അരികുവൽകരിക്കപെട്ട സമൂഹത്തിന്റെ പ്രശ്നങ്ങളെ ശരിയായ രീതിയിൽ അഭിസംബോധന ചെയ്യുന്ന നിയമ സംവിധാനങ്ങളും ഞങ്ങളുടെ കമ്മ്യൂണിറ്റിക്കുള്ളിലെ അതിക്രമങ്ങളെ തടയുന്നതിനുള്ള കൃത്യമായ രീതിയും വരേണ്ടതുണ്ട്. ആയതിനാൽ ഈ പ്രശ്നങ്ങളെ ചൊല്ലിയുള്ള ചർച്ചകളിൽ പ്രവീണിന്റെ ഓർമയ്ക്കും അയാൾ ജീവിച്ചുകാണിച്ച ജീവിതത്തോടുള്ള ബഹുമാനത്തിനും കളങ്കം വരുത്തരുത് എന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Share
അഭിപ്രായം എഴുതാം